കോട്ടയം: ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണം. പരസ്യ ചർച്ച വേണ്ടെന്നും ചെയർമാൻ ജോസ് കെ. മാണി നിർദ്ദേശിച്ചു.
പിന്നീട് മാദ്ധ്യമങ്ങളെക്കണ്ട ജോസ് എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാൻ വഴിയൊരുക്കിയത് കേരള കോൺഗ്രസ് എമ്മാണെന്ന് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും കേരളത്തിലും ദേശീയ തലത്തിലും പാർട്ടി ഇതേ രീതിയിൽ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ ജോസിനെ സി.പിഎം തഴയില്ലെന്ന വിശ്വാസത്തിലാണ് കേരളകോൺഗ്രസ് (എം).
ഫ്രാൻസിസ് ജയവും സ്വാധീനിക്കും
കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ ജോസ് വിഭാഗത്തിന്റെ നിലനിൽപ്പിനെയും അത് ബാധിക്കും. രാജ്യസഭാ സീറ്റിലെ കടുംപിടിത്തത്തിനും പിന്നിലെ കാരണവും ഇതാണ്. യു.ഡി.എഫ് പിന്തുണയോടെയാണ് ജോസ് കെ. മാണി ആദ്യം രാജ്യസഭാംഗമായത്. എൽ.ഡി.എഫ് ഘടകകക്ഷിയായതോടെ രാജിവച്ച് വീണ്ടും രാജ്യസഭാംഗമായി.
'ജോസ് കെ. മാണിക്ക് അവകാശപ്പെട്ട സീറ്റിൽ എൽ.ഡി.എഫ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ".
- സ്റ്റീഫൻ ജോർജ്, കേരള കോൺ (എം) ജനറൽ സെക്രട്ടറി
സി.പി.ഐയുടെ സീറ്റ് വേണം:ബിനോയ് വിശ്വം
സി.പി.ഐയുടെ രാജ്യസഭാ സീറ്റ് സി.പി.ഐയ്ക്ക് തന്നെ ലഭിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് സംബന്ധിച്ച് വിവാദത്തിനും ബഹളത്തിനും തങ്ങളില്ല. സീറ്റ് സംബന്ധിച്ച കാര്യം പറയാനുള്ള സ്ഥലം എൽ.ഡി.എഫ് യോഗങ്ങളാണ്. പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ട സ്ഥലത്ത് പറയും. അല്ലാതെ പുറത്ത് പറയേണ്ട കാര്യം ഇല്ലെന്നും ബിനോയ് വിശ്വം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |