SignIn
Kerala Kaumudi Online
Friday, 27 September 2024 3.04 PM IST

നാക്കുപിഴയ്ക്ക് ശിക്ഷ അക്രമ മാർഗമല്ല

Increase Font Size Decrease Font Size Print Page
x

കൈപ്പിഴ പോലെയല്ല നാക്കുപിഴ. കൈവിട്ട കല്ലും വാവിട്ട വാക്കും ഒരുപോലെ എന്നാണ് ചൊല്ല്. രണ്ടും തിരിച്ചുപിടിക്കാനാവില്ല. കുടുംബത്തിലും സമൂഹത്തിലും സർവരും ഓർമ്മിക്കേണ്ടതാണ് ഇതെങ്കിലും,​ നാക്കുപിഴ പറ്റാതെ സദാ ജാഗ്രത പുലർത്തേണ്ടത് രാഷ്ട്രീയ നേതാക്കളാണ്. കാരണം,​ നാക്കാണ് അവരുടെ ഊർജ്ജവും മൂലധനവും ആയുധവുമെല്ലാം! അതിനു പറ്റുന്ന തെറ്റിന് കൊടുക്കേണ്ടിവരുന്ന വില പലപ്പോഴും വളരെ വലുതായിരിക്കും. അങ്ങനെ കൊടുക്കേണ്ടിവരുന്ന വിലയിലും വലുതായിരിക്കും ആ അക്കിടി കാരണം വരുന്ന നാണക്കേട്. അങ്ങനെയൊരു അബദ്ധവും നാണക്കേടും ഏറ്റവും അവസാനം പിണഞ്ഞത് ആർ.എം.പി എന്ന രാഷ്ട്രീയകക്ഷിയുടെ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്റെ നാവിനാണ്. പാർട്ടിയും മുന്നണിയും കൈവിട്ട ഹരിഹരൻ അവസാനം ഖേദിക്കുകയും മാപ്പു പറയുകയുമൊക്കെ ചെയ്തിട്ടും പ്രശ്നം തീർന്നില്ല. അതു പിന്നീട് അദ്ദേഹത്തിന്റെ വീട് ആക്രമിക്കുന്നതിലും കേസിലും വരെയെത്തി.

കഴിഞ്ഞ ദിവസം വടകരയിൽ യു.ഡി.എഫ് സംഘടിപ്പിച്ച വർഗീയ വിരുദ്ധ പ്രചാരണ പരിപാടിയിലായിരുന്നു കെ.എസ്. ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥിയായ കെ.കെ. ശൈലജ ടീച്ചറുമായി ബന്ധപ്പെട്ട്,​ പ്രചാരണത്തിനിടെ പ്രചരിച്ച വ്യാജ വീഡിയോ വിവാദം ആയിരുന്നു ഹരിഹരന്റെ വിഷയം. വർഗീതയും ഈ വീഡിയോയും തമ്മിലെന്തു ബന്ധം എന്നൊന്നും ചോദിക്കരുത്. നേതാക്കളുടെ രാഷ്ട്രീയ പ്രസംഗങ്ങൾക്ക് അങ്ങനെ വിഷയപരിധിയൊന്നുമില്ല. ആവേശം കയറി ഹരിഹരൻ പറഞ്ഞുപോയ സ്ത്രീവിരുദ്ധ പരാമർശം കേട്ട് വേദിയിലുണ്ടായിരുന്നവർ അപ്പോൾ ചിരിച്ചെങ്കിലും,​ ഞൊടിയിടയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദം കത്തിപ്പടർന്നു.

കെണി മനസിലായതോടെ ഹരിഹരൻ പ്രസ്താവന പിൻവലിച്ചു. ഫേസ് ബുക്കിലൂടെ മാപ്പു പറയുകയും ചെയ്തു. മാപ്പുകൊണ്ടു തീരില്ലല്ലോ വാക്കു വരുത്തിയ വിന! സ്വന്തം പാർട്ടിതന്നെ ഹരിഹരനെ തള്ളിപ്പറഞ്ഞു. മുന്നണി കൈവിട്ടു. ഖേദപ്രകടനംകൊണ്ടൊന്നും കാര്യമില്ലെന്നും ഹരിഹരനെതിരെ നിയമ നടപടി വേണമെന്നുമായി സി.പി.എം. നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഡി.വൈ.എഫ്.ഐ കത്തു നല്കി. വടകര പൊലീസ് ഹരിഹരനെതിരെ കേസെടുത്തു. ഈ പുകിലെല്ലാം കഴിഞ്ഞാണ്,​ ഹരിഹരന്റെ മലപ്പുറം തേഞ്ഞിപ്പലത്തെ വീടിനു നേരെ രാത്രിയോടെ ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ രണ്ടു പേർ വീടിന്റെ ഗേറ്റിനു മുകളിലൂടെ അകത്തേക്ക് സ്ഫോടകവസ്തു എറിയുകയായിരുന്നു. ഹരിഹരൻ മാത്രമല്ല,​ കുടുംബവും അപ്പോൾ വീട്ടിലുണ്ടായിരുന്നു. വീട് ആക്രമണത്തിന് ഹരിഹരൻ കേസുകൊടുത്തു. പിന്നെ ആ പരാതിയിൽ പൊലീസ് മൂന്നു പേർക്കെതിരെ സെടുത്തു.

എതിരാളികൾക്കെതിരെ നാക്ക് ആയുധമാക്കുന്നതിൽ തെറ്റൊന്നും പറയാനാവില്ലെങ്കിലും,​ പ്രസംഗവും പ്രയോഗവുമൊക്കെ സഭ്യവും മാന്യവും ഔചിത്യം സൂക്ഷിക്കുന്നതുമാകണം. അശ്ലീലമോ അപകീർത്തികരമോ ദുസ്സൂചന പ്രതിഫലിപ്പിക്കുന്നതോ ആയ ഏതു പരാമർശവും എതിർക്കപ്പെടേണ്ടതു തന്നെയാണ്. സമൂഹമാദ്ധ്യമങ്ങൾ ഇത്രയ്ക്കു സജീവമായ കാലത്ത് ഒന്നും ഒളിച്ചുപിടിക്കാനോ,​ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നു പറഞ്ഞ് തടിതപ്പാനോ ഒന്നും പറ്റില്ല. അതേസമയം,​ അതിന്റെ പേരിൽ അപകീർത്തി പരാമർശം നടത്തിയ വ്യക്തിയുടെ വീട് ആക്രമിക്കുന്നതു പോലെയുള്ള പ്രവൃത്തികൾ നിർഭാഗ്യകരവും ഒഴിവാക്കേണ്ടതുമാണ്. തെറ്റു തിരിച്ചറിഞ്ഞപ്പോൾ,​ ആ തെറ്റുവരുത്തിയ വ്യക്തി മാപ്പു പറഞ്ഞത് മാന്യം. അതിന്റെ പേരിൽ അയാൾക്കെതിരെ നിയമനടപടി ആവുകയും ചെയ്യാം. അതിനു പകരം അക്രമമാർഗം സ്വീകരിക്കുന്നത് ഏതു രാഷ്ട്രീയപ്പാർട്ടിക്കും ചേർന്നതല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSHARIHARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.