അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഇന്നലെ സ്വന്തം തട്ടകമായ നരേന്ദ്ര മോദിസ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് കാണാതെ പുറത്തായി. അഹമ്മദാബാദിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയും മിന്നലും മൂലം ടോസ് പോലും ചെയ്യാനാകാതെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുടീമിനും ഓരോ പോയിന്റ് വീതം വീതിച്ചു നൽകി.
ഇതോടെ 13 മത്സരങ്ങളിൽ നിന്ന് 19 പോയിന്റ്നേടിക്കഴിഞ്ഞ കൊൽക്കത്ത ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചു. ക്വാളിഫയർ വണ്ണിൽ അവർക്ക് പ്ലേ ഓഫിൽ മത്സരിക്കാനാകും. ഇത്തവണ പ്ലേഓഫിൽ ആദ്യമെത്തിയ ടീമാണ് കൊൽക്കത്ത. 13 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള ഗുജറാത്തിന് സൺറൈസേഴ്സിനെതിരായ അടുത്ത മത്സരം ജയിച്ചാൽപ്പോലും പ്ലേഓഫിൽ എത്താനാകില്ല. നിലവിൽ അവർ എട്ടാം സ്ഥാനത്താണ്.
2022ലെ അരങ്ങേറ്റ സീസണിൽ ചാമ്പ്യന്മാരായ ഗുജറാത്ത് കഴിഞ്ഞ സീസണിൽ റണ്ണറപ്പുമായിരുന്നു. ഇന്നലെ കൊൽക്കത്തയെ തോൽപ്പിക്കാനായിരുന്നെങ്കിൽ പ്ലേഓഫിലെത്താൻ വിദൂര സാധ്യത നിലനിറുത്താനാകുമായിരുന്നു ഗുജറാത്തിന്. സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകരെ അഭിവാദ്യം ചെയ്താണ് ഗില്ലും സംഘവും മടങ്ങിയത്.
പുറത്തായവർ
മുംബയ് ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്
പ്ലേഓഫ് ഉറപ്പിച്ചത്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
സാധ്യത
പ്ലേഓഫിലെ ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് ആറ് ടീമുകളാണ് രംഗത്തുള്ളത്. രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, ആർ.സി.ബി, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയ്ന്റ്സ്. രാജസ്ഥാന് നാളെ പഞ്ചാബിനെ തോൽപ്പിക്കാനായാൽ പ്ലേഓഫിൽ എത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |