വിതുര: ചുള്ളിമാനൂർ- പൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുനരാരംഭിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം മൂന്ന് മാസമായി നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. തൊളിക്കോട് പഞ്ചായത്തിലെ ഇരുതലമൂല മുതൽ മന്നൂർക്കോണം വരെയുള്ള ഭാഗത്ത് റോഡ് വെട്ടിപൊളിച്ചിട്ട നിലയിലായിരുന്നു. ടാറിംഗിന് മുന്നോടിയായി മെറ്റൽ നിരത്തിയശേഷമാണ് പണി നിറുത്തിയത്. ഇതോടെ മെറ്റൽ മുഴുവൻ ഇളകി റോഡിൽ ചിതറി. ഈ ഭാഗത്ത് അപകടം പതിവാവുകയും അപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യ സംഭവമായിരുന്നു. കാർ മറിഞ്ഞും നാല് പേർക്ക് പരിക്കേറ്റു. അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥയായിട്ടും നടപടിയെടുക്കുന്നില്ലെന്നും റോഡ് പണി പുനരാരംഭിക്കണമെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞയാഴ്ച വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്ന് മന്ത്രി ജി.ആർ.അനിൽ, അടൂർപ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ.എ എന്നിവർ പ്രശ്നത്തിൽ ഇടപെട്ടതിനെത്തുടർന്നാണ് റോഡുപണി പുനരാരംഭിച്ചത്. റോഡ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് പൊൻമുടി റോഡ് ഉപരോധമുൾപ്പടെയുള്ള സമരപരമ്പരകൾ അരങ്ങേറിയിരുന്നു. നിലവിൽ പണി പുനരാരംഭിച്ചെങ്കിലും പൂർത്തീകരിക്കുമെന്ന ഉറപ്പില്ലെന്നും കല്ലാർ മേഖലയിൽ നടക്കുന്ന ടാറിംഗിൽ അപാകതയുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
നിർമ്മാണച്ചെലവ് - 167 കോടി
സാമ്പത്തിക പ്രശ്നങ്ങളും അലസതയും
തൊളിക്കോട് പഞ്ചായത്തിലെ ഇരുത്തലമൂല മുതൽ മന്നൂർക്കോണം വരെയുള്ള റോഡാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതുമൂലം തകർന്നുകിടന്നത്.
167 കോടി രൂപ വിനിയോഗിച്ചാണ് ചുള്ളിമാനൂർ മുതൽ പൊൻമുടിവരെയുള്ള റോഡ് അത്യാധുനികരീതിയിൽ നവീകരിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ പണി തകൃതിയായി നടന്നെങ്കിലും പിന്നീട് ഒച്ചിഴയും വേഗത്തിലാവുകയായിരുന്നു. ഇതിനിടയിൽ അനവധി തവണ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. നിലിൽ കാലാവധി കഴിഞ്ഞിരിക്കുകയാണ്. പകുതിയോളം പണിയാണ് ഇതുവരെ നടന്നത്. സാമ്പത്തികപ്രശ്നങ്ങളാണ് പണി ഇടയ്ക്കിടെ നിലയ്ക്കാൻ കാരണമെന്ന ആക്ഷേപമുണ്ട്. ഒപ്പം കരാറുകാരന്റെ ഉദാസീനതയും.
മഴയും ടാറിംഗും
മഴയത്താണ് ഇവിടെ ടാറിംഗ് നടത്തിയത്. റോഡരിക് ചെളിക്കുളമായി മാറിക്കഴിഞ്ഞു. ഇടവപ്പാതി ആരംഭിക്കുന്നതിന് മുന്നെ പണി പൂർത്തീകരിച്ചില്ലെങ്കിൽ വീണ്ടും നിലക്കുവാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ വർഷവും മഴക്കാലത്ത് പണി നിർത്തിവച്ചിരുന്നു. ഓടകളുടെ നിർമ്മാണവും പാതിവഴിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |