കൊടുങ്ങല്ലൂർ : പെർമിറ്റില്ലാതെ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മ്മെന്റ് പിടിച്ചെടുത്ത് പിഴ ചുമത്തി. മുനമ്പം പള്ളിപ്പുറം സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ വിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള സെന്റ് ജോർജ് എന്ന ബോട്ടാണ് പിടിച്ചെടുത്തത്. പെർമിറ്റില്ലാതെ അനധികൃത മത്സ്യബന്ധനം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തീരക്കടലിലും അഴിമുഖത്തും നടത്തിയ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്. സംസ്ഥാന സർക്കാർ നിശ്ചിയിച്ച പെർമിറ്റ് തുക അടയ്ക്കാതെ മത്സ്യബന്ധനം നടത്തി വരികയായിരുന്നു. ബോട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലിൽ പെർമിറ്റില്ലാതെ മത്സ്യ ബന്ധനം നടത്തിയിരുന്നത്. ബോട്ടിലെ മത്സ്യം പരസ്യ ലേലം ചെയ്ത് ലഭിച്ച 17,500 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് പിഴയായി 1,20,000 രൂപ സർക്കാരിലേക്ക് ഒടുക്കി. പ്രത്യേക പരിശോധനാ സംഘത്തിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോൾ, എ.എഫ്.ഇ.ഒ: സംന ഗോപൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഉദ്യേഗസ്ഥരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, സീ റെസ്‌ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ, സ്രാങ്ക് ദേവസ്സി, എൻജിൻ ഡ്രൈവർ പ്രകാശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |