ന്യൂഡൽഹി: വീട്ടുതടങ്കലിൽ കഴിയുന്ന ഭീമ കൊറെഗാവ് കേസ് പ്രതിയും ആക്‌ടിവിസ്റ്റുമായ ഗൗതം നവ്‌ലഖയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. വിചാരണ പൂർത്തിയാകാൻ ഇനിയും വർഷങ്ങളെടുക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വീട്ടുതടങ്കൽ സമയത്തെ ചെലവായ 20 ലക്ഷം രൂപ നവ്‌ലഖ കെട്ടിവയ്‌ക്കണമെന്ന് ജാമ്യഉപാധിവച്ചു. ജാമ്യത്തെ ദേശീയ സുരക്ഷാ ഏജൻസി (എൻ.ഐ.എ) ശക്തമായി എതിർത്തിരുന്നു. കേസിൽ നേരത്തെ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും എൻ.ഐ.എയ്ക്ക് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ജാമ്യ ഉത്തരവ് മൂന്നാഴ്‌ചത്തേക്ക് സ്റ്രേ ചെയ്തിരുന്നു. ഈ സ്റ്റേ ഉത്തരവ് സുപ്രീംകോടതി നീട്ടുകയും ചെയ്തു. ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ വിചാരണ അനന്തമായി നീളുന്നതും നവ്‌ലഖ കസ്റ്റഡിയിലായിട്ട് നാലുവർഷത്തിലേറെയായതും പരിഗണിക്കുകയായിരുന്നു. 73കാരനായ ഗൗതം നവ്‌ലഖയുടെ മോശം ശാരീരികാവസ്ഥ കണക്കിലെടുത്ത് മുംബൈയില തലോജ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറാൻ 2022 നവംബറിലാണ് സുപ്രീംകോടതി അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |