കായംകുളം : നൂറിലധികം ശ്രീനാരായണ ഗുരുദേവ പ്രതിമകൾ നിർമ്മിച്ച പി.ആനന്ദൻ ഓർമ്മയായി. റിട്ട.ചിത്രകലാദ്ധ്യാപകൻ കൂടിയായ പ്രമുഖ ശില്പി കണ്ടല്ലൂർ വീണശേരി മന്ദിരത്തിൽ പി.ആനന്ദൻ ഇന്നലെയാണ് അന്തരിച്ചത്.
ഗുരുദേവ പ്രതിമാനിർമ്മാണം ആനന്ദന് ഒരു തപസ്യയായിരുന്നു. ഉൗണിലും, ഉറക്കത്തിലും യുഗപ്രഭാവനായ നാരായണഗുരുദേവന്റെ തേജോമയമാർന്ന മുഖമായിരുന്നു ആനന്ദന്റെ മനക്കണ്ണിൽ. ഗുരുദേവനുമായി താൻ സ്വപ്നത്തിൽ സംവദിക്കാറുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു.
ശില്പി, കവി, ഗുരുധർമ്മ പ്രഭാഷകൻ എന്നിങ്ങനെ വിവിധ തരത്തിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു തികഞ്ഞ ഗുരുദേവഭക്തനായ ആനന്ദൻ. മാവേലിക്കര രവിവർമ്മ ആർട്സ് കോളേജിൽ നിന്ന് ഡ്രോയിംഗ് ആന്റ് പെയിന്റിംഗിൽ ഡിപ്ളോമ സമ്പാദിച്ചതിനുശേഷമാണ് ചിത്രകലയുടെ വിവിധമേഖലകളിൽ വ്യാപരിച്ചത്.
800ഒാളം ഛായാചിത്രങ്ങൾ വരച്ചു. നിരവധി ദേശീയ, അന്തർദേശീയ പ്രദർശനങ്ങൾ നടത്തി. സമ്മാനങ്ങൾ വാരിക്കൂട്ടി. 1969 ൽ ലളിതകലാ അക്കാദമി സർട്ടിഫിക്കറ്റ് ഒഫ് മെരിറ്റ് നൽകി ആദരിച്ചു. 'അഭയാർത്ഥികൾ' എന്ന ചിത്രം 1980ൽ അക്കാദമി വിലയ്ക്ക് വാങ്ങി.
1970ൽ ഗുരുദേവ ചിത്രരചനയ്ക്ക് ശിവഗിരിയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഗുരുദേവനെപ്പറ്റി നൂറുകണക്കിന് കവിതകളും രചിച്ചിട്ടുണ്ട്.
പ്രസന്നഭാവം നിറഞ്ഞ പ്രതിമകൾ
1960ൽ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായി പ്രവേശിച്ച ആനന്ദൻ ഗുരുദേവ പ്രതിമാനിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഗാംഭീര്യവും, പ്രസന്നഭാവം നിറഞ്ഞതുമായിരുന്നു ആനന്ദൻ നിർമ്മിച്ച ഗുരുദേവപ്രതിമകൾ. ഗുരുക്ഷേത്രത്തിന്റെ കണക്ക് അനുസരിച്ച് തച്ചുശാസ്ത്ര വിധി പ്രകാരമാണ് പ്രതിമ നിർമ്മിക്കുക. ബിംബ രീതിയ്ക്ക് പ്രാധാന്യം നൽകി ക്ഷേത്രത്തിന്റെ അളവനുസരിച്ച് പ്രതിമയുടെ അളവ് നിശ്ചയിക്കും. സിമന്റും പ്ളാസ്റ്റർ ഒഫ് പാരസും ചേർത്ത് ഉണ്ടാക്കുന്ന പ്രത്യേകതരം മിശ്രിതം ഉപയോഗിച്ചാണ് പ്രതിമ നിർമ്മാണം.ആദ്യകാലങ്ങളിൽ കൃഷ്ണശിലയിലും പ്രതിമകൾ കൊത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |