ആലപ്പുഴ : വേനൽച്ചൂടിൽ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ക്ഷീരകർഷകരും ക്ഷീരസംഘങ്ങളും പ്രതിസന്ധിയിൽ. പുന്നപ്ര മിൽമ ഡയറിയിലേക്ക് പാൽ സംഭരിക്കുന്ന ജില്ലയിലെ 235ക്ഷീരസഹകരണ സംഘങ്ങളിൽ ഓരോന്നിലും പാൽ ഉത്പാദനത്തിൽ മൂന്നിലൊന്ന് കുറവുണ്ടായതായാണ് കണക്കുകൾ.
പുന്നപ്ര ഡയറിയിൽ നിന്ന് മാത്രം ജില്ലയിൽ 1.10ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം വിതരണം നടത്തുന്നത്. മുമ്പ്, ജില്ലയിൽ പാൽലഭ്യതയിൽ കുറവുണ്ടാകുമ്പോൾ മലബാറിൽ നിന്നെത്തിച്ചാണ് പരിഹരിച്ചിരുന്നതെങ്കിലും ഇപ്പോൾ അവിടെയും ഉത്പാദനത്തിൽ കുറവുണ്ടായത് തിരിച്ചടിയായി. മൈസൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള പാൽവരവിൽ കുറവുണ്ടാകാത്തതിനാലാണ് കവർപാൽ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്താതെ മുന്നോട്ടുപോകാൻ മിൽമയ്ക്ക് കഴിയുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാൽ വൻനഷ്ടത്തിലാണ് മിൽമ വിതരണം ചെയ്യുന്നത്.
ജില്ലയിലെ 220സംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന പാലിൽ 28,000ലിറ്റർമാത്രമാണ് പുന്നപ്ര ഡയറിയിൽ ലഭിക്കുന്നത്. ശേഷിച്ച പാൽ ജില്ലയോട് ചേർന്നുള്ള പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് വിതരണം ചെയ്യുന്നത്. കായംകുളം മുതൽ അരൂർ വരെയുള്ള ഭാഗത്താണ് പുന്നപ്രയിൽ നിന്നുള്ള വിതരണം.
സബ്സിഡി നിർത്തിയതും കർഷകർക്ക് തിരിച്ചടി
1. ഉയർന്ന അന്തരീക്ഷതാപനില കന്നുകാലികളുടെ ആരോഗ്യത്തെ ബാധിക്കുന്നതോടെ തീറ്റയെടുക്കാൻ മടിക്കുകയും പാൽ ഉത്പാദനം കുറയുകയും ചെയ്യും
2. പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവും കാലിത്തീറ്റയുടെ വിലവർദ്ധനവും കാരണം ക്ഷീരമേഖലയിൽ നിന്ന് കർഷകർ പിൻവാങ്ങുന്ന അവസ്ഥയാണ് നിലവിൽ
3. മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ഒരുലിറ്റർ പാലിന് രണ്ട് രൂപ സബ്സിഡി നൽകിയിരുന്നത് നിറുത്തലാക്കിയതും കർഷകർക്ക് തിരിച്ചടിയായി
പാൽ ഉത്പാദനത്തിലെ കുറവ്
30-38 %
ജില്ലയിൽ ക്ഷീര സഹ.സംഘങ്ങൾ
ആകെ : 235
പ്രവർത്തനസജ്ജം : 220
പ്രതിദിനം സംഭരിക്കുന്ന പാൽ (ലിറ്ററിൽ)
ജനുവരിക്ക് മുമ്പ് : 75,000
ഇപ്പോൾ : 52,600
കാലാവസ്ഥ വ്യതിയാനം മൂലം ആഭ്യന്തര ഉത്പാദനത്തിലുള്ള കുറവ് പരിഹരിക്കാൻ മഹാരാഷ്ട്ര, മൈസൂർ മിൽക്ക് ഫെഡറേഷനുകളിൽ നിന്നാണ് ആവശ്യമായ പാൽ എത്തിക്കുന്നത്.
- മിൽമ അധികൃതർ
'വേനലിൽ പാലിന്റെ ഉത്പാദനം കുറയുന്നതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ഒരുലിറ്റർ പാലിന് രണ്ട് രൂപ സബ്സിഡി നൽകണം. കാലിത്തീറ്റയ്ക്കും സബ്സിഡി ഏർപ്പെടുത്തണം
- പൊന്നപ്പൻ, ക്ഷീരകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |