ആലപ്പുഴ: കാടുപിടിച്ച ക്ഷേത്രഭൂമിയെ പച്ചക്കറികൃഷികൊണ്ട് സമ്പന്നമാക്കിയ കഥയാണ് ആലപ്പുഴ എ.എൻ.പുരം വൃന്ദാവനിൽ മുരളീധരപ്രഭുവിന് (66) പറയാനുള്ളത്. സിൻഡിക്കേറ്റ് ബാങ്കിലെ പിഗ്മി ഏജന്റായിരുന്ന അദ്ദേഹം, ജോലി ഉപേക്ഷിച്ച് പശുവളർത്തലിൽ സന്തോഷം കണ്ടെത്തുന്നതിനിടെയാണ് ചന്ദനക്കാവ് പിള്ളയാർ കോവിൽ ഭാരവാഹികൾ സമീപിച്ചത്.
ക്ഷേത്ര പറമ്പിലെ കാട് തെളിക്കാൻ പശുവിനെ കൊണ്ട് കെട്ടാമോ എന്നതായിരുന്നു അവരുടെ ചോദ്യം. എന്നാൽ, അവിടം വെട്ടിത്തെളിച്ച് പച്ചക്കറി കൃഷി നടത്താൻ അനുവാദം നൽകുമോ എന്നതായിരുന്നു പ്രഭുവിന്റെ മറുചോദ്യം. ഇതോടെ ക്ഷേത്ര കമ്മിറ്റി കൈകൊടുത്തു. പിന്നെ ഒട്ടും താമസിച്ചില്ല, ഒന്നരയേക്കർ പ്രദേശം തൊഴിലാളികളെ നിർത്തി വെടിപ്പാക്കി ചീര നട്ടു. പശുക്കൾക്കായി ഇവിടെ താത്കാലിക ഷെഡും കെട്ടി. ചാണകം വളമാക്കിയതോടെ മുന്നൂറ് കിലോചീരയാണ് ആദ്യ വിളവെടുപ്പിൽ ലഭിച്ചത്. ജൈവചീരയായതിനാൽ കിലോയ്ക്ക് എഴുപത് രൂപ വച്ച് വിലയും കിട്ടി. രണ്ടാംവട്ട കൃഷിയാണ് ഇപ്പോൾ നടക്കുന്നത്. പയർ, വെണ്ട, കോവൽ എന്നിവയും ഇതിനിടയിൽ ഇടംപിടിച്ചിട്ടുണ്ട്.
പുറമ്പോക്കായാലും റെഡി !
കൃഷിയുടെ വിവിധ ആശയങ്ങൾ മുരളീധരപ്രഭുവിന്റെ മനസിലുണ്ട്. പക്ഷേ, സ്ഥല പരിമിതിയാണ് പ്രശ്നം. എ.എൻ പുരത്ത് അഞ്ച് സെന്റ് ഭൂമിയിലാണ് വീട് പണിതിരിക്കുന്നത്. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ക്ഷേത്ര ഭൂമി വിട്ടുകിട്ടിയത്. തരിശുപ്രദേശങ്ങളോ, പുറമ്പോക്ക് ഭൂമിയോ ഇനിയും തന്റെ കൈയിൽ കിട്ടിയാൽ വിഷരഹിത പച്ചക്കറി കൊണ്ട് സമ്പന്നമാക്കാമെന്ന് പ്രഭുപറയുന്നു.
പ്രഭുവിനും കുടുംബത്തിനും കൃഷി ഒരുവരുമാന മാർഗ്ഗമല്ല. മാനസികോല്ലാസവും വിഷരഹിത ഭക്ഷണവും ലഭിക്കുമെന്ന ഇരട്ട നേട്ടമാണ് ലക്ഷ്യം. കാനറ ബാങ്ക് പുന്നപ്ര ബ്രാഞ്ച് ജീവനക്കാരി സീതാലക്ഷ്മി അമ്മാളാണ് ഭാര്യ.മകൾ സരിത ആലപ്പുഴ എസ്.ഡി കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മകൻ സന്തോഷ് പ്രഭു ഭാര്യ സന്ധ്യക്കും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് താമസം.
കൃഷി ഏറെ ഇഷ്ടമാണ്. പശുപരിപാലനവും കൃഷിയും ഒരുമിച്ച് നടത്തുമ്പോൾ മികച്ച വിളവ് ലഭിക്കുന്നു. കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹം
- മുരളീധര പ്രഭു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |