കൊട്ടാരക്കര: കൊട്ടാരക്കര പൊലിക്കോട് സ്വദേശി രാജൻമാഷ് പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ, പഴയ വീട് വാടകയ്ക്ക് കൊടുത്ത് പണം വാങ്ങാനായിരുന്നില്ല തീരുമാനം. പുസ്തകങ്ങൾ ഹരമായ മാഷ് ആ വീടൊരു വായനശാലയാക്കി, അയ്യായിരത്തോളം പുസ്തകങ്ങളുള്ള 'ഹോം ലൈബ്രറി'യാണ് ഇപ്പോൾ മാഷിന്റെ പഴയ വീട്.
സാധാരണ ഗ്രന്ഥശാലകളിലേത് പോലെ ഇവിടെ സമയക്രമമില്ല. ആർക്കും എപ്പോഴുമെത്തി പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കാം.
പുസ്തകവീട് തുറന്നിട്ട് ദിവസങ്ങളേ ആയുള്ളുവെങ്കിലും പരിചയക്കാർ, പ്രായമുള്ളവർ, അയൽവാസികൾ, വിദ്യാർത്ഥികൾ,ഗവേഷണ വിദ്യാർത്ഥികൾ അടക്കം വായനയ്ക്ക് എത്തുന്നവരുടെ തിരക്കാണ് ഇവിടെ. സമൂഹത്തിൽ വായനാ ശീലം വളർത്തുന്നതിനൊപ്പം സാഹിത്യ, ചരിത്ര പഠിതാക്കൾക്കും ഗവേഷകർക്കും മുതൽക്കൂട്ടാകുന്ന റഫറൻസ് ഗ്രന്ഥങ്ങൾ സഹിതമാണ് ഹോം ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്.
പഠനകാലത്തും അദ്ധ്യാപനകാലത്തും പുസ്തകങ്ങളോട് തോന്നിയ പ്രണയമാണ് പുസ്തക വീടെന്ന ആശയത്തിലേക്ക് രാജൻമാഷിനെ നയിച്ചത്. മാതൃകാ ആദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ രാജൻ മാഷിനെ പണ്ട് മുതലേ സ്കൂളുകളിൽ വിവിധ ചടങ്ങുകൾക്ക് അതിഥിയായി വിളിക്കും. അങ്ങനെ പോകുമ്പോൾ കുട്ടികൾക്ക് സമ്മാനമായി നൽകാൻ പുസ്തകങ്ങളാണ് കൈയിൽ കരുതിയിരുന്നത്.
പുസ്തക വായനയ്ക്കെത്തുന്നവർക്ക് ഇരിക്കാനും കുറിപ്പുകൾ തയ്യാറാക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭാര്യ കുളക്കട ബി.ആർ.സിയിലെ അദ്ധ്യാപിക ജി. രജിതയും ചിത്രകാരിയും ആർക്കിടെക്ടുമായ മകൾ നീരജ, എൻജിനിയറിംഗ് വിദ്യാർത്ഥി നവജീവൻ എന്നിവരും അച്ഛനൊപ്പമുണ്ട്. എഴുത്തുകാരനും തൃശൂർ ഡെപ്യൂട്ടി കളക്ടറുമായ ബി.അനിൽകുമാർ ഹോം ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. റിട്ട. പ്രഥമാദ്ധ്യാപകൻ കെ.രാജുക്കുട്ടി അദ്ധ്യക്ഷനായി.
പുതിയ പുസ്തകങ്ങൾ ഉറപ്പാക്കും
1980 മുതലാണ് വീട്ടിൽ പുസ്തകങ്ങൾ വാങ്ങി സൂക്ഷിക്കാൻ ആരംഭിച്ചത്. വിപണിയിൽ ഏതു പുസ്കമെത്തിയാലും അതിന്റെ ഒരു കോപ്പി വാങ്ങും. നിലവിൽ വിവിധ മേഖലകളിലെ അയ്യായിരത്തിൽ പരം പുസ്തകങ്ങൾ നിധി പോലെ സൂക്ഷിക്കുന്നു.
ഹോം ലൈബ്രറിയിൽ പുസ്തകങ്ങൾ - 5000ന് മേൽ
വിവിധ മത്സര വിജയികൾക്ക് സമ്മാനം നൽകാൻ സംഭാവന ആവശ്യപ്പെട്ടെത്തുന്ന സാംസ്കാരിക സംഘടനകൾക്ക് പണത്തിന് പകരം നൽകുന്നത് പുസ്തകങ്ങളാണ്.
രാജൻ മാഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |