തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിന് പുറത്തിറക്കിയ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് മറികടന്ന് പുറത്തിറക്കിയതാണ് സർക്കുലർ.
സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധി മറികടന്ന് മേയ് നാലിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതിനെ അധ്യാപകർ ചോദ്യം ചെയ്തതോടെ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനെ വിളിച്ചുവരുത്തിയ ട്രൈബ്യൂണൽ, പട്ടിക റദ്ദാക്കിയ വിധിയുടെ ലംഘനമാണിതെന്ന് വ്യക്തമാക്കി.ഇന്നലെ ട്രൈബ്യൂണൽ പരിഗണിക്കവെ കേസ് മാറ്റിവയ്ക്കാൻ സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടിയന്തരമായി നിലപാട് അറിയിക്കാനായിരുന്നു ട്രൈബ്യൂണലിന്റെ നിർദ്ദേശം.
കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയതോടെയാണ് സർക്കുലർ പിൻവലിക്കുകയാണെന്ന് ഡയറക്ടർ അറിയിച്ചത്.
കോടതി അലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിച്ചു.
നേരത്തെ സ്ഥലംമാറ്റ നടപടികൾ താൽക്കാലികമായി തടഞ്ഞുള്ള ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെയാണ് വിദ്യാഭ്യാസ വകുപ്പ് അന്തിമ സ്ഥലം മാറ്റ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചതോടെ മുഴുവൻ നടപടികളും സ്റ്റേ ചെയ്തു. സ്ഥലംമാറ്റ ഉത്തരവിന്മേൽ വിടുതൽ വാങ്ങിയ അദ്ധ്യാപകരിൽ പലർക്കും സ്കൂളുകളിൽ ജോയിൻ ചെയ്യാനാവാത്ത സ്ഥിതിയായി. ഇതിനിടെ ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച അധ്യാപിക ഇടക്കാല വിധി സമ്പാദിച്ചു. സർക്കാർ ഉത്തരവ് പ്രകാരം നടപ്പായ സ്ഥലംമാറ്റങ്ങളെ ട്രൈബ്യൂണൽ ഉത്തരവ് ബാധിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിന്‍റെ മറവിലാണ് വിടുതൽ വാങ്ങി ജോയിൻ ചെയ്യാനാവാതിരുന്ന അധ്യാപകർക്ക് പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ നിർദേശം നൽകി മേയ് നാലിന് ഡയറക്ടർ സർക്കുലർ ഇറക്കിയത്.
സർക്കാർ സർക്കുലർ പിൻവലിച്ചതോടെ പുതിയ സ്കൂളുകളിൽ ജോയിൻ ചെയ്തവരുടെ കാര്യം അനിശ്ചിതത്വത്തിലായി. കേസ് വീണ്ടും 21ന് ട്രൈബ്യൂണൽ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |