കാളികാവ്: റെയിൻ ഗാർഡിംഗിനാവശ്യമായ പ്ലാസ്റ്റിക്ക്, ടാറ് തുടങ്ങിയ മറ്റു സാധനങ്ങളുടെയും വില ഈ തവണ വൻതോതിൽ ഉയർന്നത് റബർ കർഷകരെ പ്രയാസത്തിലാക്കുന്നു. ഈ തവണ മുൻ വർഷങ്ങളെ അപേക്ഷിച്ച് റൈൻ ഗാർഡിംഗ് രണ്ടാഴ്ചയിലേറെ വൈകിയാണ് തുടങ്ങിയത്. കഴിഞ്ഞ ഏതാനും വർഷമായി മഴ നേരത്തെ എത്താറുള്ളതിനാൽ ഏപ്രിൽ അവസാനത്തോടെ തന്നെ റൈൻ ഗാർഡിംഗ് തുടങ്ങിയിരുന്നു. വൻകിടതോട്ടങ്ങളിൽ പോലും ഒരു റബ്ബർമരം റെയിൻ ഗാർഡിംഗ് ചെയ്യണമെങ്കിൽ 35 രൂപയോളം ചിലവ് വരും. ഇത് ചെറുകിട കർഷകർക്ക് വൻ ബാധ്യതയാണ് വരുത്തുന്നത്. ഇതു കാരണം ചില കർഷകർ വർഷ കാലത്ത് റബ്ബർ ഉത്പാദനം നിറുത്തി വയ്ക്കാനും ഇടയാക്കുന്നുണ്ട്. റബ്ബർ ഷീറ്റിന് 158 മുതൽ 177 രൂപയും ഒട്ടുപാലിന് 105 രൂപയുമാണ് ഇപ്പോൾ ലഭിക്കുന്ന വില. റബ്ബർ പാലിന് 170 രൂപയുമാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതാവട്ടെ ചെലവിനും കൂലിക്കും മതിയാകാത്ത അവസ്ഥയുമാണ്. വരും ദിനങ്ങളിൽ റബ്ബർ മാർക്കറ്റിനെ സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. എങ്കിലും വിപണി ഇന്നത്തേക്കാൾ കൂടുതൽ ഉണരുമെന്ന പ്രതീക്ഷയിലാണ് റബ്ബർ കർഷകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി റബ്ബർ വിപണി അൽപ്പം ഉണർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. പുരോഗതി പ്രതീക്ഷിച്ച് റബ്ബർ മരങ്ങൾക്കുള്ള റെയിൻഗാർഡിംഗ് തുടങ്ങി. മഴക്കാലത്തും ഉദ്പാദനം നടത്തുന്നതിനുള്ള മുന്നോടിയായി കർഷകരും തൊഴിലാളികളും ചേർന്നാണ് ഗാർഡിംഗ് ജോലി ചെയ്യുന്നത്. പരമാവധി റബ്ബർ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷകർ റെയിൻ ഗാർഡിംഗ് നടത്തുന്നത്.
മഴക്കാലത്തും റബ്ബർ പാൽ ഉൽപാദിപ്പിക്കുന്നതിന് ടാപ്പിംഗ് നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് റൈൻ ഗാർഡിംഗ് നടത്തുന്നത്. ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മഴയിലും ടാപ്പിംഗ് നടത്തുന്നതിന് ഇതുവഴി സാധിക്കും. ഗാർഡിംഗിന്റെ ഭാഗമായി പ്ലാസ്റ്റിക് റബ്ബർ മരത്തിൽ പശ ചേർത്ത് പതിപ്പിക്കുന്നതാണ് റൈൻ ഗാർഡിംഗ്. മഴക്കാലങ്ങളിൽ ഉൽപാദന ശേഷി കൂടുതലായിരിക്കും. ഇത് മുതലാക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |