തിരുവനന്തപുരം: തലസ്ഥാനത്ത് തിമർത്ത് പെയ്ത മഴയിൽ നഗരം പാതി മുങ്ങി.ഉച്ചയ്ക്ക് 2.45ന് ആരംഭിച്ച മഴ ഒരു മണിക്കൂറോളം നീണ്ടു.ഒരു മണിക്കൂറിൽ നഗരത്തിൽ 52 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. സാധാരണയിൽ നിന്ന് ഇരട്ടി മഴയാണിത്.നാളെ തലസ്ഥാനത്ത് യെല്ലോ അലർട്ടാണ്.20ന് അതിശക്ത മഴ ലഭിക്കുമെന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയ്ക്ക് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയിൽ മൂന്നിടത്ത് വൻ മരങ്ങൾ കടപുഴകി.തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.മഴ പെയ്തയുടനെ ചാക്ക ജംഗ്ഷനിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു.പാളയത്തേയ്ക്കുള്ള പ്രധാന റോഡിന്റെ ഇരുവശത്തുമാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്.
മുട്ടിനോപ്പം വെള്ളം ഉയർന്നു.കൃത്യമായ ശുചീകരണമില്ലാത്തതിനാൽ ഓടകളും നിറഞ്ഞ് കവിഞ്ഞൊഴുകി.
ജംഗ്ഷനിലുള്ള കടകളുടെയും വീടിന്റെ മുൻവശത്തും ചെളിവെള്ളം അടിച്ചുകയറി.വലിയ വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനങ്ങൾക്ക് ഇതുവഴി കടന്ന് പോകുന്നതിൽ വലിയ ബുദ്ധിമുട്ടുണ്ടായി.ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി.മണിക്കൂറുകൾ കഴിഞ്ഞാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഈഞ്ചയ്ക്കലിൽ നിന്ന് ചാക്കയിലേക്ക് വരുന്ന അനന്തപുരി ആശുപത്രി ഭാഗത്തെ സർവീസ് റോഡിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുൻപിലും വലിയ വെള്ളക്കെട്ടായിരുന്നു. കാറുകൾക്കു പോലും കടന്നുപോകുന്നതിന് വലിയ പ്രയാസം നേരിട്ടു. വെള്ളക്കെട്ടിൽപ്പെട്ട് ബൈക്ക് തെന്നിവീണ് ഒരു യാത്രക്കാരനും നിസാര പരിക്കേറ്റു.ഇവിടങ്ങളിലെ ഓടകളിലും ചെളിയും മണ്ണ് നിറഞ്ഞിരുന്നു.പതിവ് തെറ്റിക്കാതെ എസ്.എസ് കോവിൽ റോഡിലും വെള്ളം കയറി.വെള്ളം ഉയർന്ന് പ്രദേശത്തെ 15ഓളം കടകളിൽ വെള്ളം കയറി.വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് നഗരസഭ ജീവനക്കാരെത്തി അടഞ്ഞ ഓട വൃത്തിയാക്കി.അതിനാൽ അരമണിക്കൂർ കൊണ്ട് വെള്ളം ഒഴുകിപ്പോയി.കടകളിൽ ചെളിയും വെള്ളവും അടിച്ചുകയറിയത് പിന്നീട് കടക്കാർ തന്നെ വൃത്തിയാക്കി.കണ്ണമ്മൂലയിലും വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.
മൂന്നിടത്ത് മരം വീണു
ശക്തമായ മഴയിൽ തലസ്ഥാനത്ത് ഇന്നലെ മൂന്നിടത്ത് മരം വീണു.കവടിയാർ കൊട്ടാരത്തിന് സമീപത്തെ കൂറ്റൻ വാഗമരം കടപുഴകി റോഡിൽ വീണു.ഇവിടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.രാജാജിനഗർ ഫയർഫോഴ്സെത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണ് മരം മുറിച്ചു മാറ്റിയത്.ശാസ്തമംഗലം ശാന്തിഗിരി ആശുപത്രിക്ക് സമീപം മരം വീണ് ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞു.കുടപ്പനകുന്ന് ദർശനം നഗറിലും മരം വീണ് ഗതാഗതതടസമുണ്ടായി.
ഇന്നലെ ജില്ലയിൽ ലഭിച്ച മഴ (മില്ലീ മീറ്ററിൽ)
തിരുവനന്തപുരം നഗരം : 61
പെരുംകടവിള - 60
അരുവിക്കര - 59
നെയ്യാറ്റിൻകര - 47
പെരിങ്ങമല - 25
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |