കോട്ടയം : പടിഞ്ഞാറൻ മേഖലയിൽ വാട്ടർ അതോറിറ്റി കുടിവെള്ളമെന്ന പേരിൽ വിതരണം ചെയ്യുന്ന ഉപ്പുകലർന്ന വെള്ളം ജലജന്യ രോഗത്തിന് ഇടയാക്കുമെന്ന് ആശങ്ക. തണ്ണീർമുക്കം ബണ്ട് തുറക്കുന്നതിന് മുമ്പ് താഴത്തങ്ങാടി ഭാഗത്ത് താത്കാലിക തടയണ നിർമ്മിക്കാതിരുന്നതോടെയാണ് വേലിയേറ്റത്തിൽ മീനച്ചിലാറ്റിലേക്ക് ഉപ്പുവെള്ളം ഒഴുകിയെത്തിയത്. ഇതോടെ പമ്പിംഗ് നിറുത്തിയിരുന്നു. പകരം വെള്ളൂപ്പറമ്പിൽ നിന്ന് പമ്പിംഗ് ആരംഭിച്ചെങ്കിലും ടാപ്പ് തുറന്നാൽ കിട്ടുന്നത് കുടിക്കാനോ കുളിക്കാനോ പാചകം ചെയ്യാനോ കഴിയാത്ത ഉപ്പുവെള്ളമെന്നാണ് പരാതി. കോട്ടയം നഗരത്തിലും, കുമരകം, തിരുവാർപ്പ് പ്രദേശങ്ങളിലേക്കും വെള്ളമെത്തിക്കുന്നത് ഇവിടെ നിന്നാണ്. 15 ദശലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്ത സ്ഥാനത്ത് ഇപ്പോൾ പത്തിൽ താഴെ ദശലക്ഷം ലിറ്ററാണ്. വേനൽ മഴ ശക്തമാകാത്തതിനാൽ ഉപ്പുവെള്ളം താഴത്തങ്ങാടി കഴിഞ്ഞ് വെള്ളൂപ്പറമ്പ് ഭാഗത്തേക്ക് ഒഴുകി എത്തുമെന്നാണ് ഭീതി. ഉപ്പിന്റെ അംശം കലർന്നതോടെ വെള്ളൂപ്പറമ്പിലും പമ്പിംഗ് മുടങ്ങും. ഇത് കോട്ടയം നഗരത്തിൽ അടക്കം കുടിവെള്ള വിതരണത്തെ ബാധിക്കും.
വ്യാജ പ്രചാരണമെന്ന്
കുമരകത്തും, തിരുവാർപ്പിലും വിതരണം ചെയ്യുന്ന വെള്ളത്തിൽ ഉപ്പിന്റെ അംശമെന്ന പ്രചാരണം വാട്ടർ അതോറിറ്റി അധികൃതർ തള്ളി. വെള്ളൂപ്പറമ്പിൽ നിന്നാണ് എല്ലായിടത്തേക്കുമുള്ള പമ്പിംഗ് നടത്തുന്നത് മറ്റൊരിടത്തും പരാതി ഉണ്ടായിട്ടില്ല. വേനൽ മഴ ശക്തമായില്ലെങ്കിൽ വെള്ളൂപ്പറമ്പിലും ഉപ്പുവെള്ള ഭീഷണി ഉണ്ടാകാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഉപ്പുകലർന്ന വെള്ളം വിതരണം ചെയ്യുന്നതിനെതിരെ കുമരകത്തും, തിരുവാർപ്പിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. വരുംദിവസങ്ങളിൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധം അടക്കം നടത്താനാണ് തീരുമാനം.
''ബണ്ട് തുറന്നാൽ ഉപ്പുവെള്ളമെത്തുമെന്ന് അറിയാമായിരുന്നിട്ടും താത്ക്കാലിക തടയണ നിർമ്മിക്കാതിരുന്നതിരുന്നതാണ് പ്രശ്നത്തിനിടയാക്കിയത്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. ടാങ്കർ ലോറികളിൽ എല്ലാ വാർഡുകളിലും കുടിവെള്ളമെത്തിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം.
രവീന്ദ്രൻ (നാട്ടുകാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |