SignIn
Kerala Kaumudi Online
Friday, 27 September 2024 6.00 PM IST

സർജറി കാര്യത്തിലോ കത്തിവച്ച് അബദ്ധം?

Increase Font Size Decrease Font Size Print Page
kozhikode-medical-college

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ആശങ്കാജനകവും അപ്രിയവുമായ യാഥാർത്ഥ്യങ്ങളുടെ തുടർക്കണ്ണിയിൽ ഒടുവിലത്തേതാണ്, ഇടതുകൈയിലെ ആറാംവിരലിന്റെ ശസ്ത്രക്രിയയ്ക്കെത്തിയ നാലുവയസുകാരിക്ക് അബദ്ധത്തിൽ നാവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിചിത്രനടപടി. കൈയിൽ അധികമായുള്ള കുഞ്ഞുവിരൽ നീക്കംചെയ്യാൻ പെട്ടെന്ന് എത്തിയതായിരുന്നില്ല, ചെറുവത്തൂർ സ്വദേശിനിയായ കുട്ടി. ദിവസങ്ങൾക്കു മുമ്പേ ഡോക്ടറെ കാണുകയും വിരൽശസ്ത്രക്രിയയ്ക്കുള്ള പരിശോധനകളെല്ലാം പൂർത്തിയാക്കുകയും ചെയ്ത്, ഡോക്ടർ നിർദ്ദേശിച്ച ദിവസംതന്നെ കുട്ടിയുമായി ശസ്ത്രക്രിയയ്ക്കെത്തിയതായിരുന്നു വീട്ടുകാർ. വീട്ടുകാരുടെ ധൃതിയായിരുന്നില്ല ഡോക്ടറുടെ പിഴവിന് കാരണമെന്ന് അർത്ഥം. കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നതെന്ന ഞെട്ടിക്കുന്ന സത്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ആദ്യം 'സോറി" പറഞ്ഞ ഡോക്ടറും സൂപ്രണ്ടുമൊക്കെ പിന്നീട് കളം മാറ്റിച്ചവിട്ടുകയായിരുന്നു.

'അബദ്ധത്തിൽ" അവയവംമാറി ശസ്ത്രക്രിയ നടത്തിയതിനു ശേഷം, അതിനെ ന്യായീകരിക്കാൻ കഥകൾ മെനയുന്നവരെ ചികിത്സകർ എന്നല്ല വിളിക്കേണ്ടത്. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് വാർഡിലേക്കു മാറ്റിയപ്പോഴാണ് കുട്ടിയുടെ വായിൽ പഞ്ഞി വച്ചിരിക്കുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അക്കാര്യം ചോദിച്ചപ്പോഴാണ് സർജറി മാറിപ്പോയെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം ഡോക്ടറും മനസിലാക്കുന്നത്. വീണ്ടും ഓപ്പറേഷൻ തിയേറ്ററിലേക്കു മാറ്റിയ കുട്ടിയുടെ കൈയിലെ കുഞ്ഞുവിരലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, കുട്ടിയുടെ നാവിന് കെട്ടുണ്ടായിരുന്നതുകൊണ്ടാണ് ആദ്യം അതിന് ശസ്ത്രക്രിയ നടത്തിയത് എന്നൊരു കഥയും അവതരിപ്പിച്ചു. അതേസമയം, കുട്ടിയുടെ നാവിന് ഒരു പ്രശ്നവുമില്ലായിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. ഇനി ഉണ്ടായിരുന്നെങ്കിൽത്തന്നെ, ഒരു സർജറിക്കായി തിയേറ്ററിലെത്തിച്ച കുട്ടിക്ക് വീട്ടുകാരുടെ രേഖാമൂലമായ അനുമതിയില്ലാതെ മറ്റൊരു ശസ്ത്രക്രിയ നടത്താൻ ആരുടെ അനുമതിയുണ്ട്? ധാർമ്മികതയുടെ പ്രശ്നങ്ങൾ മാറ്റിവച്ചാലും, അതിൽ നിയമപരമായ പ്രശ്നങ്ങൾ ബാക്കിനില്ക്കുന്നില്ലേ?

സംഭവം വിവാദമായ ഉടൻ ആരോഗ്യവകുപ്പു മന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും, അബദ്ധം പിണഞ്ഞ ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിക്കുകയുമൊക്കെ ചെയ്തെങ്കിലും ചികിത്സയ്ക്കിടെ സംഭവിക്കുന്ന ഇത്തരം പിഴവുകൾ മറ്രേതു മേഖലയിലും സംഭവിക്കുന്ന പിഴവുകൾ പോലെയാണോ? പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ‌ഡോക്ടർമാർ കത്രിക മറന്നുവച്ചതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുമായി ദുരിതം പേറുന്ന ഹർഷീന എന്ന യുവതി നീതിക്കായി ഇപ്പോഴും സമരം തുടരുന്നതേയുള്ളൂ. ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധബോധാവസ്ഥയിൽ ഐ.സി.യുവിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ച സംഭവം നടന്നതും ഇതേ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽത്തന്നെ. ഈ സംഭവങ്ങളിലെല്ലാം മുഖം രക്ഷിക്കാനും, കുറ്റക്കാരെ സംരക്ഷിക്കാനും ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും നടത്തിയ കള്ളക്കളികൾ ഇതിനകം പുറത്തുവന്നതാണ്. അവയവം മാറിയുള്ള ശസ്ത്രക്രിയയെക്കുറിച്ചുള്ള അന്വേഷണത്തിലെ കണ്ടെത്തൽ ഇനി അറിയാനിരിക്കുന്നതേയുള്ളൂ.

ഏതാണ്ട് കേരളത്തോളം തന്നെ പഴക്കമുള്ളതാണ്, 1957-ൽ ആരംഭിച്ച കോഴിക്കോട് മെഡി. കോളേജ്. വലിയ പൈതൃകവും പെരുമയുമുള്ള ഒരു സർക്കാർ ചികിത്സാകേന്ദ്രത്തിൽ നിന്ന് ഇത്തരം പിഴവുകൾ ആവർത്തിക്കുമ്പോൾ കോട്ടംതട്ടുന്നത് ആശുപത്രിയുടെ വിശ്വാസ്യതയ്ക്കാണ്. മലബാറിൽ, സാധാരണക്കാരായ പതിനായിരക്കണക്കിനു രോഗികൾ ഏറ്റവും അധികം ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിൽ നിന്ന് അപ്രിയപ്രവൃത്തികൾ തുടരെ ഉണ്ടാകുന്നത് എന്തായാലും നന്നല്ല. അവയവം മാറിയുള്ള ശസ്ത്രക്രിയയിൽ സത്യസന്ധവും നീതിപൂർവവുമായ അന്വേഷണം നടത്തുകയും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്താൽ മാത്രം പോരാ, കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട വീഴ്ചകളിൽ ഒരു സമഗ്ര അന്വേഷണത്തിനു കൂടി ആരോഗ്യവകുപ്പ് തയ്യാറാകണം. ലക്ഷണം നോക്കിയല്ല, രോഗം തിരിച്ചറിഞ്ഞാണ് യഥാർത്ഥ ചികിത്സ നടത്തേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOZHIKODE MEDICAL COLLEGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.