തിരുവല്ല : പക്ഷിപ്പനി ബാധയെ തുടർന്ന് നിരണം ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാർഡിൽ താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ ഇന്നലെ രാവിലെ ആരംഭിച്ചു. താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നിവരുടെ വളർത്തു താറാവുകളിൽ ചിലത് നാല് ദിവസങ്ങൾക്ക് മുമ്പ് ചത്തതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവയ്ക്കും എച്ച് 5 എൻ 1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇവരുടെ ആറായിരത്തോളം താറാവുകളെയാണ് ദയാവധം നടത്തുന്നത്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച നിരണം ഡക്ക് ഫാമിലെ 4000 ത്തോളം താറാവുകളെ കഴിഞ്ഞദിവസം ദയാവധം ചെയ്ത് ഗ്യാസ് ബർണർ ഉപയോഗിച്ച് കത്തിച്ചിരുന്നു. എന്നാൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതിനാൽ 11-ാം വാർഡിലെ താറാവുകളെ കുഴിച്ചു മൂടുകയാണ്.
ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുകോഴികൾ അടക്കമുള്ള പക്ഷികളെയും കഴിഞ്ഞ ദിവസം ദയാവധം നടത്തി.
ഉപയോഗവും വിപണനവും നിരോധിച്ചു
നിരണത്ത് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പ്രദേശത്തുനിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ജൂൺ ഏഴുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷൻ പ്ലാൻ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കർശനമായി നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |