കോഴിക്കോട്: പൊളിച്ചു മാറ്റിയ സത്രം കെട്ടിടത്തിലെ വ്യാപാരികളുടെ പുനരധിവാസം യാഥാർത്ഥ്യമാവുന്നു. കോർപ്പറേഷൻ 27 ലക്ഷം രൂപ ചെലവിൽ പി.എം താജ് റോഡിൽ നിർമിച്ച ഏഴ് കടമുറികളിൽ രണ്ടെണ്ണം തുറന്നു. ബാക്കിയുള്ള അഞ്ച് കടകളിലെ ഇന്റീരിയർ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇവ പൂർത്തീകരിച്ചാലുടൻ കടകൾ തുറക്കും. കിഡ്സൺ കോർണറിന് സമീപം നിർമിച്ച നാല് കടമുറികളും ഉടൻ തുറക്കും. ഇവിടുത്തെ കടകളിലേക്കുള്ള വെെദ്യുതിയും മറ്റും കോർപ്പറേഷൻ പൂർത്തീകരിച്ചു. കഴിഞ്ഞ മാസം മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ താത്കാലിക കെട്ടിടം അനുവദിക്കാൻ തീരുമാനിച്ചിരുന്നു.
കിഡ്സൺ കോർണറിൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നതിന് സത്രം ബിൽഡിംഗ് പൊളിച്ചു മാറ്റിയതോടെയാണ് ഇവിടെയുണ്ടായിരുന്ന 12 വ്യാപാരികൾക്ക് കോംട്രസ്റ്റിന് സമീപവും പി.എം താജ് റോഡിലും താത്കാലിക കെട്ടിടം ഒരുക്കിയത്. സ്ഥലപരിമിതി മൂലം ഒഴിഞ്ഞ കടകളിൽ ഒന്ന് മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റിയതിനാൽ 11 കടമുറികളാണ് കോർപറേഷൻ പണിത് നൽകിയത്.
ഒന്നര വർഷം കൊണ്ടു പാർക്കിംഗ് പ്ലാസ നിർമ്മാണം പൂർത്തീകരിച്ച് വ്യാപാരികൾക്ക് താഴെ ഭാഗം തിരിച്ചുനൽകുമെന്ന കോർപ്പറേഷന്റെ ഉറപ്പിലാണ് 2023 മാർച്ചിൽ വ്യാപാരികൾ കെട്ടിടം ഒഴിഞ്ഞത്. എത്രയും പെട്ടെന്ന് 12 വ്യാപാരികൾക്ക് താത്കാലികമായി കെട്ടിടം നിർമ്മിച്ചു നൽകുമെന്നായിരുന്നു കോർപ്പറേഷൻ പറഞ്ഞത്. എന്നാൽ പദ്ധതി ഇഴഞ്ഞു. രണ്ട് വർഷം മുമ്പ് ഈ ഭാഗത്ത് താത്കാലിക നിർമാണത്തിന് കോർപറേഷൻ അനുമതി നൽകിയിരുന്നു. വ്യാപാരികൾ 30 ലക്ഷം രൂപ മുടക്കി ആറ് മുറിയുള്ള കോൺക്രീറ്റ് കട നിർമ്മിക്കുകയും ചെയ്തു. പിന്നീട് അനധികൃതമെന്ന് കാണിച്ച് കോർപ്പറേഷൻ പൊളിച്ചുമാറ്റിയതോടെ കച്ചവടക്കാർ പെരുവഴിയിലായി. തുടർന്നാണ് താത്കാലിക കടമുറികൾ നിർമ്മിക്കാൻ തീരുമാനമായത്.
''എല്ലാ സൗകര്യങ്ങളോടും കൂടിയ താത്കാലിക കെട്ടിടം നിർമ്മിച്ച് വ്യാപാരികൾക്ക് നൽകി. എത്രയും പെട്ടെന്ന് കച്ചവടം ആരംഭിക്കുമെന്ന് കരുതുന്നു''- പി.സി രാജൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്രി ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |