കൊച്ചി: വർഷങ്ങളായി നട്ട തൈകളിലേറെയും മരമായില്ല. ഇക്കുറി ഫണ്ടും വെട്ടി മുറിച്ചു. ജില്ലയിൽ ഈ വർഷത്തെ വനംവകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണത്തിന് ലഭിക്കുക ഒരു ലക്ഷം തൈകൾ മാത്രം. 3.5 - 4 ലക്ഷം വരെ തൈകളാണ് സാധാരണ സാമൂഹ്യവനവത്കരണ വിഭാഗം വിതരണം ചെയ്യാറ്. ഇത്തവണയും അത്രത്തോളം തന്നെ ആവശ്യക്കാരുണ്ട്. പുതിയ അപേക്ഷകൾ എത്തുകയും ചെയ്യുന്നു. തൈകൾ കുറഞ്ഞതിനാൽ അപേക്ഷിച്ചവർക്കെല്ലാം കുറച്ചെങ്കിലും വച്ച് നൽകാനാകാനാണ് ശ്രമം. സർക്കാർ സ്ഥാപനങ്ങൾക്കാണ് മുൻഗണന. അനുവദിക്കപ്പെട്ടാൽ കൂത്താട്ടുകുളം പാമ്പാക്കുടയിലെ വനംവകുപ്പ് നഴ്സറിയിൽ പോയി വാങ്ങണം. മേയ് അവസാനത്തോടെ വിതരണം തുടങ്ങിയേക്കും. പണം നൽകിയാൽ വൃക്ഷത്തൈകൾ ലഭിക്കുന്ന പദ്ധതിയും സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിനുണ്ട്. ഇതിന് നിയന്ത്രണങ്ങളില്ല.
സ്കൂളുകളിൽ വിദ്യാവനം, നഗരങ്ങളിൽ നഗരവനം
സാമൂഹ്യസംഘടനകളും മറ്റും വഴി തൈകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതായിരുന്നു വനംവകുപ്പിന്റെ പതിവ്. ഇതിനൊപ്പം വിദ്യാവനം, നഗരവനം എന്ന രണ്ട് പദ്ധതികൾക്ക് കൂടി പ്രാമുഖ്യം നൽകും. സ്കൂളുകളിൽ വനംവച്ചുപിടിപ്പിക്കലാണ് വിദ്യാവനം. താത്പര്യമുള്ള സ്കൂളുകൾക്ക് അപേക്ഷിക്കാം.
നഗര പ്രദേശങ്ങളിൽ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്നതാണ് നഗരവനം. മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തിന്റെ അഞ്ചുസെന്റിലാണ് ഇക്കുറി തുടക്കം. 150 മരങ്ങളാണ് നടുക. നിരവധി ക്ഷേത്രങ്ങളും പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പദ്ധതിക്കായി സോഷ്യൽ ഫോറസ്ട്രി വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
ഫലവൃക്ഷങ്ങൾക്ക് മുൻഗണന
ഇക്കൊല്ലം സൗജന്യ വിതരണത്തിന് ഒരുങ്ങുന്ന വൃക്ഷത്തൈകളിൽ അധികവും ഫലവൃക്ഷങ്ങളാണ്.
• പേര
• മാതളം
• പ്ളാവ്
• നെല്ലി
• ഞാവൽ
• സീതപ്പഴം
• ചന്ദനം
• തേക്ക്
• നീർമരുത്
55 രൂപയ്ക്ക് റമ്പൂട്ടാൻ, ചന്ദനം
വനംവകുപ്പിന്റെ നഴ്സറികളിൽ നിന്ന് തൈ ഒന്നിന് 55 രൂപ നൽകിയും വലിയ പായ്ക്കറ്റിൽ വളർത്തിയ വൃക്ഷത്തൈകൾ വാങ്ങാം. ഇത് കൂത്താട്ടുകുളം പാമ്പാക്കുടയിലെയും കാലടി നീലീശ്വരത്തെയും നഴ്സറികളിലാണ് ലഭിക്കുക. ഇടപ്പള്ളി പോസ്റ്റ് ഓഫീസിനടുത്തെ മണിമല റോഡിലുള്ള വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം ഓഫീസിൽ ബന്ധപ്പെടാം. ഫോൺ : 2344761
ലഭിക്കുന്ന തൈകൾ: റമ്പൂട്ടാൻ, പേര, ഞാവൽ, പ്ളാവ്, നെല്ലി, തേക്ക്, ചന്ദനം, മന്ദാരം, നീർമരുത്, ഇലഞ്ഞി, ഉങ്ങ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |