പാലാ : മഴ ശക്തമാകുന്നതിന് മുൻപേ നാട്ടുകാർ മുന്നറിയിപ്പ് നൽകിയതാണ്. കരൂർ പഞ്ചായത്ത് അവഗണിച്ചപ്പോൾ പൊലിഞ്ഞത് പാവപ്പെട്ട ഒരു മരംവെട്ട് തൊഴിലാളിയുടെ ജീവനാണ്. ളാലം തോട്ടിൽ പയപ്പാർ കവറുമുണ്ട ചെക്ക്ഡാം തുറന്നുവിടുന്നതിനിടെയാണ് കരൂർ ഉറുമ്പിൽ ജോസഫ് സ്കറിയയുടെ (രാജു) ദാരുണ മരണം. ഡാമിലെ പലകകൾ എടുത്ത് മാറ്റണമെന്ന് നിരവധിത്തവണ പഞ്ചായത്ത് അധികൃതരോട് പ്രദേശവാസികൾ അപേക്ഷിച്ചതാണ്. ഒടുവിൽ ഇന്നലെയാണ് ഷട്ടർ ഉയർത്താൻ വാക്കാൽ അനുമതി ലഭിച്ചത്. തുടർന്ന് ഇവർ തന്നെ പലകകൾ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. തോടിന് ഇപ്പുറം താമസിക്കുന്ന രാജു സുഹൃത്തുക്കളെയും നാട്ടുകാരെയും സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. നാല് ഷട്ടറുകളാണുള്ളത്. ഒരാൾ താഴ്ചയിലധികമുള്ള വെള്ളത്തിൽ മുങ്ങി പലകകൾക്കിടയിൽ കയർ കുരുക്കി മാറ്റുന്നതിനിടെ രാജുവിന്റെ കൈ കുടുങ്ങുകയായിരുന്നു. തോട്ടിൽ വെള്ളം ഉയരുന്നതിനു മുമ്പ് നടപടി സ്വീകരിക്കാത്ത പഞ്ചായത്തിന്റെ നടപടിയിൽ ജനരോഷം ഉയരുകയാണ്.
മരണം പോലും പ്രസിഡന്ററിഞ്ഞില്ല
മാദ്ധ്യമപ്രവർത്തകർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വിളിക്കുമ്പോഴാണ് രാജുവിന്റെ മരണം പോലും പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അറിയുന്നത്. ഷട്ടറുകൾ ഉയർത്തുന്നത് സംബന്ധിച്ച വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ വരികയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ചെക്ക്ഡാമിന് മറുകരയിൽ ളാലം തോടിനോട് ചേർന്ന് മൂന്നു കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന ജംഗ്ഷനിലേക്കെത്താൻ ഇവർ ചെക്ക്ഡാമിന് മുകളിലൂടെയാണ് നടക്കാറുള്ളത്. ഏതാനും ദിവസം മുൻപ് പലക ഉയർത്തുന്ന കാര്യം പഞ്ചായത്തംഗത്തോട് ആവശ്യപ്പെട്ടപ്പോൾ ധാർഷ്ട്യത്തോടെ മുഖംതിരിക്കുകയാണ് ചെയ്തതെന്ന് പരിസരവാസികൾ പറയുന്നു.
''വിഷയം പഞ്ചായത്ത് കമ്മറ്റിയിൽ വന്നിട്ടില്ല. സംഭവമറിഞ്ഞ് പഞ്ചായത്ത് മെമ്പറെ വിളിച്ചിരുന്നെങ്കിലും തിരക്കാണ് പിന്നെ വിളിക്കാമെന്ന് മറുപടി നൽകി.
-ബാബുരാജ് , കരൂർ പഞ്ചായത്ത് സെക്രട്ടറി
''പയപ്പാർ ചെക്ക് ഡാമിൽ ഒരാൾ മരിക്കാനിടയാക്കിയത് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ്. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് കൊടുക്കാതിരുന്നതാണ് അപകടത്തിന് കാരണം. രാജുവിന്റെ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം നൽകണം.
സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |