ന്യൂഡൽഹി: ഇന്നലെ നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ രാഷ്ട്രപതി ഉൾപ്പെടെ പ്രമുഖർ വോട്ടർ ചെയ്‌തു. രാഷ്ട്രപതി ദ്രൗപദി മുർമു,രാഷ്ട്രപതി ഭവൻ കോംപ്ലക്‌സിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെ പിങ്ക് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ,കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ,ഹർദീപ് സിംഗ് പുരി എന്നിവരും ഡൽഹിയിൽ വോട്ടു ചെയ്‌തു. ന്യൂഡൽഹി മണ്ഡലത്തിലെ 53ാം നമ്പർ ബൂത്തിലെത്തിയ ജയശങ്കറിന് ആ ബൂത്തിലെ ആദ്യ പുരുഷവോട്ടർ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രം എക്‌സ് അക്കൗണ്ടിലൂടെ അദ്ദേഹം ട്വീറ്റ് ചെയ്‌തു.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും,രാഹുൽ ഗാന്ധിയും നിർമ്മാൺ ഭവനിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ജനങ്ങളുടെ വോട്ട് ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ മാത്രമല്ല,ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുമാണെന്ന് രാഹുൽ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ,ഭാര്യ സുനിത കേജ്‌രിവാളിനും രണ്ട് മക്കൾക്കും അച്‌ഛനുമൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളും വോട്ട് രേഖപ്പെടുത്തി. കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാർ ആക്രമിച്ചെന്ന വിവാദം കത്തിനിൽക്കുന്നതിനിടെയാണ് മലിവാൾ ബൂത്തിലെത്തിയത്. ഡൽഹി വിദ്യാഭ്യാസമന്ത്രി അതിഷി,ഹരിയാന മുൻമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ,ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് എന്നിവരും വോട്ട് ചെയ്‌തു. ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണി റാഞ്ചിയിലും,ഗൗതം ഗംഭീർ ഡൽഹിയിലും,കപിൽ ദേവ് ഹരിയാനയിലും സമ്മതിദാനാവകാശം വിനിയോഗിച്ചു.
രാജ്യത്തിന് വേണ്ടിയാണ് വോട്ടു ചെയ്‌തതെന്ന് ഡൽഹിയിലെ ബൂത്തിൽ വോട്ടുചെയ്‌ത ശേഷം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പൊളിറ്റ് ബ്യുറൊ അംഗങ്ങളായ പ്രകാശ് കാരാട്ട്,ബൃന്ദ കാരാട്ട് എന്നിവർക്ക് വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് വോട്ട് ചെയ്യാനായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭാര്യ കൽപനാ ദാസിനൊപ്പവും,മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാർ കുടുംബസമേതവും ഡൽഹിയിൽ വോട്ടു ചെയ്യാനെത്തിയത്.
നെഹ്റു കുടുംബത്തിലെ
കന്നിവോട്ടറും
പ്രിയങ്ക ഗാന്ധിയുടെ മകൾ മിരായ ഇന്നലെ കന്നിവോട്ട് ചെയ്‌തു. ന്യൂഡൽഹി മണ്ഡലത്തിലുൾപ്പെട്ട ലോധി റോഡിലെ ബൂത്തിലാണ് പ്രിയങ്ക,ഭർത്താവ് റോബർട്ട് വധ്രയ്‌ക്കും മക്കൾക്കുമൊപ്പമെത്തിയത്. മാറ്റത്തിന് വേണ്ടിയാണ് വോട്ടെന്ന് മക്കളായ മിരായയും റൈഹാനും പ്രതികരിച്ചു.
വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക്
വോട്ട് ഡൽഹിയിൽ
വയനാട്ടിലെ ഇടതു - വലതു മുന്നണി സ്ഥാനാർത്ഥികൾ ഡൽഹിയിൽ വോട്ട് ചെയ്‌തത് കൗതുകമായി. രാഹുലിന് പുറമെ എതിർസ്ഥാനാർത്ഥിയും വയനാട്ടിലെ സി.പി.ഐ നേതാവുമായ ആനി രാജയും ഡൽഹിയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ന്യൂഡൽഹി മണ്ഡലത്തിലെ സഞ്ചാർ ഭവനിലായിരുന്നു ആനി രാജയ്‌ക്ക് വോട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |