കാട്ടാക്കട: മുതിയാവിള മായാമുരളി കൊലപാതകക്കേസിൽ കാട്ടാക്കട പൊലീസ് പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി. ഇന്നലെ രാവിലെ 11ഓടെ കൊലപാതകം നടന്ന റബർ പുരയിടത്തിലും താമസിച്ചിരുന്ന വീട്ടിലും എത്തിച്ച് തെളിവെടുത്തു. പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് യുവതിയുടെ ബന്ധുക്കളും പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് മായാമുരളി ഉപയോഗിച്ചിരുന്ന സാധനങ്ങൾ പൊലീസ് ബന്ധുക്കൾക്ക് കൈമാറി. പ്രതി ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലെല്ലാം തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജോലിചെയ്യാനെത്തിയ കമ്പം തേനിയിലും എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കും.
22നാണ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവിലായിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെ തമിഴ്നാട് കമ്പം തേനിയിൽ വിളവർകോട്ടയിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്തത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ നെടുമങ്ങാട് എസ്.സി/ എസ്.ടി കോടതിയാണ് റിമാൻഡ് ചെയ്തത്. തുടർന്ന് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കോടതി അനുവദിച്ച 10 ദിവസ കസ്റ്റഡി കാലാവധി അവസാനിക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ജൂൺ നാലിനായതിനാൽ 9 ദിവസത്തിൽ നടപടി പൂർത്തീകരിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് കാട്ടാക്കട ഡിവൈ.എസ്.പി അറിയിച്ചു. 9നാണ് മുതിയാവിളയിലെ വാടക വീട്ടിനു സമീപത്തെ റബർ പുരയിടത്തിൽ മായാമുരളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |