ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖം ആദ്യമായി തിരുത്തിയത് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ ബി.ജെ.പി ഒരിക്കലും ഭരണഘടന മാറ്റി എഴുതില്ലെന്നും സംവരണം അവസാനിപ്പിക്കില്ലെന്നും ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാജ്നാഥ് സിംഗ് വ്യക്തമാക്കി.
1976ലാണ് ആദ്യമായി ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തുന്നത്. ഇന്ദിരാ ഗാന്ധിയാണ് അതു ചെയ്തത്. കോൺഗ്രസും മറ്റ് രാഷ്ട്രീയ പാർട്ടികളും ഒട്ടേറെത്തവണ അതു ചെയ്യുന്നുണ്ട്. ഇപ്പോൾ അവർ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. ആമുഖത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ബി.ജെ.പി ഒരിക്കലും ചിന്തിച്ചിട്ടില്ല.
ബി.ജെ.പി അധികാരത്തിലെത്തിയാൽ ഭരണഘടന കീറിക്കളയുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് രാജ്നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കാൻ ബി.ജെ.പിക്ക് പദ്ധതിയില്ല. എന്നാൽ മതാടിസ്ഥാനത്തിൽ ഒരിക്കലും സംവരണം അനുവദിക്കില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |