SignIn
Kerala Kaumudi Online
Friday, 27 September 2024 3.02 PM IST

വൃക്ക മാറ്റിവച്ചു; പിന്നെ കച്ചവടം, നേടിയത് കോടികൾ

Increase Font Size Decrease Font Size Print Page
1

വൃക്ക മാറ്റിവയ്ക്കാനായി അന്വേഷണം തുടങ്ങിയപ്പോഴാണ് ഈ രംഗത്തെ കച്ചവടത്തെപ്പറ്റി ഒരു രോഗി അറിഞ്ഞത്. ഇടനിലക്കാരെപ്പറ്റിയും അവരുടെ കച്ചവടത്തെപ്പറ്റിയും അറിവ് ലഭിച്ചതോടെ അയാളും കച്ചവടക്കാരനായി. ഏതാനും വർഷങ്ങൾക്കുള്ളിൽ കോടീശ്വരൻ. ഔട്ട്‌സൈഡ് കിഡ്‌നി (രക്തബന്ധമില്ലാത്തവരുടെ കിഡ്‌നി) ഇദ്ദേഹത്തിന്റെ പക്കൽ സുലഭമാണത്രെ! ചോദിക്കുന്ന പണം കൊടുത്താൽ മതി. ഒന്നുമറിയേണ്ട. എല്ലാ രേഖകളും വ്യാജമായി ഉണ്ടാക്കും. മുല്ലശ്ശേരിയിലെ ഏഴുപേരുടെ അവയവക്കച്ചവടവും വ്യാജരേഖയുണ്ടാക്കലും നടന്നത് ഏജന്റുമാർ വഴിയായിരുന്നു. ഇവിടെ അഞ്ചുപേർ വൃക്കയും രണ്ടുപേർ കരളുമാണ് നൽകിയത്.

സംസ്ഥാനത്തെ അവയവ കച്ചവടത്തിൽ വൃക്ക മാറ്റിവച്ചവരും സജീവ പങ്കാളികളെന്നാണ് വിവരം. 15 മുതൽ 20 ലക്ഷം വരെ വാങ്ങും. ആവശ്യക്കാരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് റേറ്റ് കൂട്ടും. ശസ്ത്രക്രിയാച്ചെലവിന് പുറമെയാണിത്. ദാതാവിന് നിസാര പണം നൽകും. ബാക്കി ഏജന്റുമാരും മാഫിയയും കൈക്കലാക്കും. മുല്ലശ്ശേരിയിൽ വൃക്ക നൽകിയ യുവതിക്ക് കിട്ടിയ അഞ്ച് ലക്ഷവുമായി പങ്കാളി കടന്നുകളഞ്ഞു. മകളെ നഴ്‌സിംഗിന് പഠിപ്പിക്കാൻ പണമില്ലാതെ വന്നപ്പോഴാണ് വൃക്ക നൽകിയത്. വൃക്കയും പണവും പോയി. ഇവർ ആത്മഹത്യാശ്രമം നടത്തിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ല.

കുരുക്കാനാകില്ല, ആശുപത്രികളെ

കൊച്ചിയിലെ ഏതാനും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ രോഗിയുടെ ബന്ധുക്കൾ അല്ലാത്തവരുടെ അവയവമാറ്റം നടത്താറുണ്ടത്രെ. ഇത് നിയമവിരുദ്ധമായതിനാൽ തങ്ങൾക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കിയാണ് നടത്തുക. ശസ്ത്രക്രിയക്കു മുമ്പ് രേഖകളിൽ ഒപ്പുവയ്പിക്കുന്നതിൽ, ആശുപത്രിയെ കബളിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തിച്ചതെന്ന രേഖയും ഉണ്ടാകുമത്രെ. ഇക്കാര്യം ദാതാവോ അവയവം സ്വീകരിക്കുന്നവരോ അറിയാറില്ല. ശസ്ത്രക്രിയാവേളയിൽ ധാരാളം രേഖകൾ പരിശോധിച്ച് ഒപ്പിടുന്നത് പ്രായോഗികമല്ല. പാവപ്പെട്ട ഇരകളിൽ പലരും നിരക്ഷരരുമാകാം.

ദാതാവിനെ കൊണ്ടുവന്ന് പരിശോധിക്കുമ്പോൾ ചേരാതെ വന്നാൽ മറ്റൊരാളെ തരപ്പെടുത്താമെന്ന് ഏജന്റുമാർ വാഗ്ദാനം നൽകുമെങ്കിലും നടക്കാറില്ല. കൊടുത്ത പണം നഷ്ടപ്പെടും. ഇത്തരത്തിൽ പറ്റിക്കപ്പെട്ടവരുണ്ടെങ്കിലും നിയമവിരുദ്ധമായതിനാൽ ആരും പുറത്തു പറയാറില്ല. പറഞ്ഞാൽ കുടുങ്ങുമെന്ന് മാഫിയ ഭീഷണിപ്പെടുത്തും.


ഇൻഫോർമർമാരും സജീവം

മുല്ലശ്ശേരിയിൽ അവയവ കച്ചവടത്തിന് ചുക്കാൻ പിടിച്ചവരിൽ ചിലർ ധനികരായെന്നാണ് സൂചന. പ്രത്യക്ഷത്തിൽ ആരോപണ വിധേയരായവർക്കു പുറമെ ഇൻഫോർമർമാരായി (വിവരം നൽകുന്നവർ) പ്രവർത്തിക്കുന്നവരുമുണ്ട്. ഇതിൽ സ്ത്രീകളാണ് കൂടുതൽ. ഒരു കൊല്ലം മുമ്പ് രേഖകൾക്കായി ഒരു തീരദേശ പഞ്ചായത്തിലും വില്ലേജിലും ചിലർ നിരന്തരം ബന്ധപ്പെട്ടിരുന്നുവത്രെ. അപകടം മണത്തതോടെ ഉദ്യോഗസ്ഥരും മറ്റും അത്തരക്കാരെ വിലക്കുകയും താക്കീത് നൽകുകയും ചെയ്തു. ഇവരിൽ ചിലരാണ് മുല്ലശ്ശേരി കേന്ദ്രമാക്കിയതെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.