സ്വപ്നം കാണാത്തവരായി ആരാണുള്ളത്. സ്വപ്നങ്ങൾ എന്നുപറയുമ്പോൾ പല തരത്തിലുണ്ട്. ചിലത് നമുക്ക് സന്തോഷം നൽകും, മറ്റ് ചിലത് നമ്മെ പേടിപ്പിക്കും. എന്നാൽ ചില സ്വപ്നങ്ങളാകട്ടെ രാവിലെ എഴുന്നേറ്റാൽ ഓർമ പോലും കാണില്ല.
സ്വപ്നങ്ങളെ ചുറ്റിപ്പറ്റി പല തരത്തിലുള്ള വിശ്വാസങ്ങളും നിലവിലുണ്ട്. ഉദാഹരണം പാമ്പിന്റെ കാര്യമെടുക്കാം. ഇണചേരുന്നതോ, ഇഴഞ്ഞുനീങ്ങുന്നതോ ആയ പാമ്പുകളെ സ്വപ്നം കാണുകയാണെങ്കിൽ രോഗങ്ങൾ പോലുള്ള പ്രയാസങ്ങൾ വരുന്നുണ്ടെന്ന മുന്നറിയിപ്പാണത്രേ. എന്നാൽ പാമ്പിനെ മറ്റുള്ളവർ കൊല്ലുന്നതായിട്ടാണ് സ്വപ്നമെങ്കിൽ ശത്രുക്കൾ കുറയുമെന്നും പാമ്പുകൾ നിറഞ്ഞ കുഴിയിൽ വീഴുന്നതായി സ്വപ്നം കണ്ടാൽ ജീവിതത്തിൽ തകർച്ചയുണ്ടാകാൻ പോകുന്നുവെന്നൊക്കെയാണ് പറയപ്പെടുന്നത്. പത്തി വിടർത്തിയ നിലയിൽ പാമ്പിനെ കണ്ടാൽ അത് നല്ല ഫലമാണെന്നാണ് പറയപ്പെടുന്നത്.
എന്തൊക്കെ പറഞ്ഞാലും ദുഃസ്വപ്നങ്ങൾ നമ്മളെ അസ്വസ്ഥരാക്കും. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നതെന്ന് എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്തരം സ്വപ്നങ്ങൾക്ക് ഓട്ടോ ഇമ്യൂൺ അസുഖം അഥവാ ലൂപസ് പോലുള്ള രോഗങ്ങൾ മുൻകൂട്ടിപ്പറയാൻ സാധിക്കുമെന്നാണ് ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
"ഇ ക്ലിനിക്കൽ മെഡിക്കൽ ജേർണലിലാണ്" ഇതുസംബന്ധിച്ചുള്ള പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നാനൂറിലധികം ഡോക്ടർമാരോടും 676 രോഗികളോടുമൊക്കെ ചോദിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഗവേഷകർ പറയുന്നു. ന്യൂറോളജിക്കൽ അല്ലെങ്കിൽ മാനസികാരോഗ്യ ലക്ഷണങ്ങളെക്കുറിച്ച് രോഗികൾ സംസാരിച്ചതെല്ലാം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
രോഗത്തിന്റെ ആരംഭത്തെക്കുറിച്ച് ഗവേഷകർ വിശദമായി ചോദിച്ചറിഞ്ഞു. ഓരോരുത്തർക്കും ഓരോ രീതിയിലുള്ള ലക്ഷണങ്ങളായിരുന്നു. മൂഡ് ഔട്ട്, വിറയൽ, ക്ഷീണം ഇങ്ങനെയുള്ള ലക്ഷണങ്ങളുണ്ടോയെന്ന് ചോദിക്കുന്നതിനൊപ്പം അസാധാരണമായ മറ്റെന്തെങ്കിലുമുണ്ടായോ എന്നും ഗവേഷകർ ചോദിച്ചിരുന്നു.
തുടക്കത്തിൽ ദുഃസ്വപ്നങ്ങൾ
രോഗത്തിന്റെ തുടക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ടിരുന്നുവെന്ന് ചിലർ രോഗികൾ പറയുന്നു. ആക്രമിക്കപ്പെടുന്നതിന്റെയോ, എവിടെയെങ്കിലും കുടുങ്ങിപ്പോകുകയോ ചതഞ്ഞരയുന്നതോ വീഴുകയോ ഒക്കെ ചെയ്യുന്ന സ്വപ്നങ്ങളാണ് മിക്കവരും കണ്ടത്. ചിലർ കൊലപാതകങ്ങൾ പോലുള്ള സ്വപ്നങ്ങളും കണ്ടിരുന്നു.
പേടിസ്വപ്നങ്ങൾ പലപ്പോഴും രോഗാരംഭത്തിന് മുമ്പായിരുന്നുവെന്നാണ് മിക്കവരും പറയുന്നത്. ചില സന്ദർഭങ്ങളിൽ ലൂപസ് തലച്ചോറിനെ ബാധിക്കാറുണ്ട്. അതിനാൽത്തന്നെ ഇത് അപ്രതീക്ഷിതമല്ലെന്ന് പഠനത്തിൽ പറയുന്നു. ഇതുകൂടാതെ അറുപത്തിയൊന്ന് ശതമാനം ലൂപസ് രോഗികൾക്കും ഹാല്യൂസിനേഷൻ അനുഭവപ്പെട്ടിട്ടുണ്ട്.
പകൽക്കിനാവ്
അമ്പത് ശതമാനത്തോളം രോഗികളും ഹാല്യൂസിനേഷൻ അടക്കമുള്ള മാനസിക പ്രശ്നങ്ങളെപ്പറ്റി അവരുടെ ഡോക്ടർമാരോട് പറഞ്ഞിരുന്നില്ല. രോഗികളെ കൂടുതൽ കംഫർട്ടാക്കുകയായിരുന്നു ഗവേഷകർ ആദ്യം ചെയ്തത്. ഹാല്യൂസിനേഷൻ എന്ന വാക്കിന് പകരം 'പകൽക്കിനാവ്' എന്നയിരുന്നു അവർ ഉപയോഗിച്ചത്.
'ഉറക്കത്തിനും ഉണരുന്നതിനുമിടയിൽ', ഇതിനെ വിശദീകരിക്കാൻ പകൽക്കിനാവ് എന്നത് നല്ലൊരു വാക്കാണെന്ന് രോഗികൾക്ക് തോന്നി. രോഗികൾ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞു. 'ഞാൻ വ്യത്യസ്തമായ കാര്യങ്ങൾ കാണുന്നു. ബോധമനസിലേക്ക് വരുമ്പോൾ മുമ്പ് നടന്നത് പലതും ഓർക്കാൻ സാധിക്കില്ല.'- എന്നാണ് ഒരു രോഗി പറഞ്ഞത്.
കണ്ടെത്താൻ പ്രയാസം
ലൂപസ് അല്ലെങ്കിൽ മറ്റ് ഓട്ടോ ഇമ്യൂണോ രോഗമുള്ള പലരും ഏറെ വൈകിയാണ് അസുഖം തിരിച്ചറിഞ്ഞത്. കുട്ടികൾ മുതൽ പ്രായമായവരെ വരെ ലൂപസ് രോഗം ബാധിക്കാറുണ്ട്. എന്നിരുന്നാലും പതിനഞ്ചിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. ഓരോരുത്തർക്കും ഓരോ ലക്ഷണങ്ങളായിരിക്കും. ത്വക്കുകളിലുണ്ടാകുന്ന ചെറിയ പാടുകളായോ അല്ലെങ്കിൽ വായിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പുണ്ണുകളായോ ഒക്കെയായിരിക്കാം ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണം.
രോഗലക്ഷണങ്ങൾ വച്ച് തെറ്റായ രോഗനിർണ്ണയത്തിലേക്കും അതിന്റെ ചികിത്സയിലേക്കും നയിച്ചേക്കാം. ഉദാഹരണത്തിന് ഹാല്യൂസിനേഷൻ പോലുള്ള പ്രശ്നങ്ങളാണെങ്കിൽ അത് ഡോക്ടറെ കാണിക്കുമ്പോൾ ചിലപ്പോൾ മാനസികാരോഗമാണെന്ന് കരുതി അതിനുള്ള മരുന്നായിരിക്കാം നൽകുക. അല്ലെങ്കിൽ മുഖത്തെ പാട് ആണ് പ്രശ്നമെങ്കിൽ ചർമ രോഗ വിദഗ്ദ്ധനെ കണ്ട് പാട് മാറാനുള്ള മരുന്നായിരിക്കാം കുറിച്ചുതരുന്നത്.
ഡോക്‌ടർമാർക്കും തിരക്കാണ്. പേടിസ്വപ്നങ്ങൾ പോലുള്ള ലക്ഷണങ്ങൾ ഡയഗ്‌നോസ്റ്റിക് ലിസ്റ്റുകളിൽ ഇല്ല. അതിനാൽ രോഗികളും ഡോക്ടർമാരും ഇക്കാര്യം ചർച്ച ചെയ്യാറില്ല. എന്നിരുന്നാലും പഠന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ഇത്തരം ലക്ഷണങ്ങളുമായി വരുന്നവരോട് പേടിസ്വപ്നങ്ങളെയും മറ്റ് ലക്ഷണങ്ങളെയും കുറിച്ച് ചോദിക്കാൻ തുടങ്ങുമെന്ന് പല ഡോക്‌ടർമാരും പറഞ്ഞിട്ടുണ്ടെന്നും ഗവേഷകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |