മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാൻ അപേക്ഷിച്ചവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സച്ചിനും ധോണിയും ഉൾപ്പടെയുള്ളവർ. കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐയ്ക്ക് അപേക്ഷ നൽകേണ്ട അവസാന തീയതി. ബി.സി.സി.ഐയുടെ വെബ്സൈറ്റിലെ ഗൂഗിൾ ഫോമിലായിരുന്നു അപേക്ഷിക്കേണ്ടത്. 3000ത്തിലധികം അപേക്ഷകളാണ് ബി.സി.സി.ഐയ്ക്ക് ലഭിച്ചത്. ചില വിരുതന്മാർ മോദിയുടെയും ഷായുടെയും മുൻ ഇന്ത്യൻ താരങ്ങളുടെയുമൊക്കെ ഫോട്ടോയും വിവരങ്ങളും വച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് അയയ്ക്കുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തു.
സുപ്രീം കോടതി വിധി പ്രകാരം കോച്ച് സെലക്ഷനിൽ സുതാര്യത കൊണ്ടുവരാനാണ് പരസ്യമായി ബി.സി.സി.ഐ അപേക്ഷ ക്ഷണിക്കുന്നത്. നിലവിലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ട്വന്റി-20 ലോകകപ്പ് കഴിഞ്ഞ് വിരമിക്കുന്നതിനാലാണ് പുതിയ കോച്ചിനെ തേടുന്നത്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ജേതാക്കളാക്കിയ മെന്റർ ഗൗതം ഗംഭീറിനെ ഇന്ത്യൻ കോച്ചാക്കാനാണ് ബി.സി.സി.ഐയ്ക്ക് താത്പര്യമെന്ന് സൂചനയുണ്ട്. നൈറ്റ്റൈഡേഴ്സിന്റെ മുഖ്യപരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റിനെ കോച്ചാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |