മുഹമ്മ: വേമ്പനാട്ട് കായലിലെ അതിശക്തമായ കാറ്റിലും മഴയിലും ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾ കുടുങ്ങി. തുടർന്ന്, ഉച്ചക്ക് 1.15 വരെ സർവീസ് നിർത്തിവച്ചു. ഒരു ബോട്ട് ദിശമാറി ഓടി. ജെട്ടിയിൽ അടുപ്പിക്കാനാകാതെ തിരയിൽപെട്ട് കുടുങ്ങിയ ഈ ബോട്ട് ജീവനക്കാരുടെ സമയോജിത ഇടപെടൽ കാരണം മണിക്കൂറുകൾക്ക് ശേഷം സുരക്ഷിതമായി മണ്ണഞ്ചേരിക്ക് സമീപം അടുപ്പിച്ചു. മുഹമ്മ-കുമരകം എസ് 52 നമ്പർ ബോട്ട് ആണ് ആദ്യം കാറ്റിൽപെട്ടത്. പകൽ 10.15 ഓടെയാണ് ശക്തമായ കാറ്റും തിരയും രൂപപ്പെട്ടത്. കുമരകം ജെട്ടിയിൽ നിന്നും മുഹമ്മയ്ക്ക് 10 ന് പുറപ്പെട്ട ഈ ബോട്ട് കായലിൽ കയറി അൽപം ദൂരം പിന്നിട്ടപ്പോൾ ആണ് കാറ്റും മഴയും ഉണ്ടായത്. ഇതോടെ മൂടൽകാരണം കര കാണാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് ദിശ സംവിധാനം ഉപയോഗിച്ച് ബോട്ട് മുന്നോട്ട് പോയെങ്കിലും തിരയിൽപെട്ട് ആടിഉലയുകയായിരുന്നു. തിരയ്ക്ക് അനുസൃതമായി ബോട്ട് മുന്നോട്ട് കൊണ്ട് പോയി മണ്ണഞ്ചേരിയിൽ അടുപ്പിച്ചു. തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി 11.30 ഓടെ മുഹമ്മ ജെട്ടിയിൽ ഇറക്കുകയായിരുന്നു.ബോട്ടിലെ ജീവനക്കാരായ സ്രാങ്ക് ഫെബിൻ, ബോട്ട് മാസ്റ്റർ നസീർ, ഡ്രൈവർ റിസോ, ലാസ്‌കർമാരായ സാഗർ, സുധീഷ് എന്നിവരുടെ സമയോചിത ഇടപെടലിലാണ് ദുരന്തത്തിൽ നിന്നും ബോട്ട് യാത്ര ക്കാരെ രക്ഷിച്ചത്. മുഹമ്മയിൽ നിന്നും 10ന് കുമരകത്തേക്ക് പുറപ്പെട്ട എസ് 55 നമ്പർ ബോട്ടും തിരയിലും കാറ്റിലും പെട്ടു. ഈ ബോട്ട് കുമരകം ജെട്ടിയിൽ അടുപ്പിക്കാനാകാതെ എം.ആർ.എഫ് റിസോർട്ടിന് സമീപം അടുപ്പിച്ച് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ശക്തമായ കാറ്റും തിരയും കാരണം മുഹമ്മ -കുമരകം ബോട്ട് സർവീസ് പകൽ 1.15 ഓടെയാണ് പുനരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |