കോവളം: റോഡരികിൽ നിറുത്തിയിട്ടിരുന്ന സ്കൂട്ടർ കടത്തിക്കൊണ്ടുപോയ തമിഴ്നാട്ടുകാരനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂട്ടർ ഓടിച്ചുപോകാൻ കഴിയാതെ നമ്പർ പ്ലേറ്റ് മാറ്റി ബൈപ്പാസിലൂടെ രണ്ട് കിലോമീറ്ററോളം ഉരുട്ടിക്കൊണ്ടു പോകുന്നതിനിടയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തമിഴ്നാട് തെങ്കാശി ശങ്കരൻ കോവിൽ സ്വദേശി തിരുമലൈകുമാർ (38) ആണ് പിടിയിലായത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കോവളം സ്വദേശി ബിനുവിന്റെ സ്കൂട്ടറാണ് കടത്തിക്കൊണ്ടുപോയത്. വൈകിട്ട് കോവളം ജംഗ്ഷനിലെ സുഹൃത്തിന്റെ കടയുടെ മുന്നിൽ സ്കൂട്ടർ വച്ചശേഷം ബിനു ഒരു യാത്രപോയിരുന്നു. തിരികെ എത്തിയപ്പോഴാണ് സ്കൂട്ടർ കാണാതായ വിവരമറിയുന്നത്. ഉടൻ തന്നെ കോവളം പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി കോവളം ജംഗ്ഷനിലെ സി.സി ടിവി പരിശോധിച്ചപ്പോഴാണ് ഒരാൾ സ്കൂട്ടർ ഉരുട്ടി ക്കൊണ്ടുപോകുന്നത് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏറെ തിരക്കുള്ള ബൈപ്പാസ് റോഡിലൂടെ സ്കൂട്ടർ തള്ളിക്കൊണ്ടുപോകുന്നയാളെ കണ്ടെത്തിയത്.
എന്നാൽ പരാതിയിൽ പറഞ്ഞ നമ്പരല്ലാത്ത വാഹനമായത് പൊലീസിനെ കുഴക്കിയെങ്കിലും പ്രതിയെയും സ്കൂട്ടറും സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ നമ്പർ പ്ലേറ്റ് മാറ്റിയതായി കണ്ടെത്തി. വെൽഡിംഗ് പണിക്കാരനായ തിരുമലൈ സ്കൂട്ടർ തള്ളിക്കൊണ്ടു പോകുന്നതിനിടയിലാണ് നമ്പർ മാറ്റിയത്. മദ്യപിച്ച് നടക്കുന്ന ഇയാൾ വീട്ടുകാരുമായി അകന്ന് കഴിയുന്നയാളാണെന്നും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും കോവളം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |