തിരുവനന്തപുരം: സ്കൂളുകളിൽ അടുത്ത അദ്ധ്യയനവർഷം 220 പ്രവൃത്തിദിനങ്ങൾ നടപ്പാക്കേണ്ടിവരുമെന്ന് മന്ത്രി വി.ശിവൻകുട്ടി അദ്ധ്യാപക സംഘടനാ പ്രതിനിധികളെ അറിയിച്ചു. വിദ്യാഭ്യാസ ചട്ടപ്രകാരം 220 പ്രവൃത്തിദിവസം ആവശ്യമാണ്. സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫയൽചെയ്ത കേസിൽ നിയമം നടപ്പാക്കാൻ ഹൈക്കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. അല്ലാത്തപക്ഷം ഡയറക്ടർ കോടതിയലക്ഷ്യം നേരിടേണ്ടിവരും.
അധ്യയന ദിനങ്ങളല്ല, മണിക്കൂറാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ആ രീതിയിൽ കെ.ഇ.ആർ ഭേദഗതി വരുത്തണമെന്നും ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. സർക്കാർ നിലപാട് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സംഘടനകൾക്ക് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ 210 അധ്യയന ദിവസങ്ങൾ ഉൾപ്പെടുത്താനുള്ള നിർദേശം ക്യു.ഐ.പി യോഗത്തിൽ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് 205 ആയി കുറച്ചിരുന്നു.
പത്താം ക്ലാസിൽ മിനിമം മാർക്ക്
നിലവാരം ഉയർത്താൻ:
മന്ത്രി വി.ശിവൻകുട്ടി
സ്വന്തം ലേഖിക
തിരുവനന്തപുരം: പത്താംക്ളാസിൽ മിനിമം മാർക്കേർപ്പെടുത്തുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരമുയർത്താനാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണയ പരിഷ്കരണം എന്ന പേരിൽ വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച കോൺക്ളേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. കോൺക്ലേവിലെ ആശയങ്ങൾ കരിക്കുലം കമ്മിറ്റി ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
എസ്.സി., എസ്.ടി വിഭാഗങ്ങളും സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരും പിന്തള്ളപ്പെടുമെന്ന് പറഞ്ഞ് അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമത്തെ ദുർബലപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല.
ദേശീയ പ്രവേശനപരീക്ഷകളിൽ നമ്മുടെ കുട്ടികളെല്ലാം പിന്നിലാണ്. നല്ല മാർക്കുള്ള കുട്ടി ദേശീയതലത്തിൽ പിന്തള്ളപ്പെടുന്നത് പരിശോധിക്കപ്പെടണം. കുട്ടികളെ മന:പൂർവം തോൽപ്പിക്കുന്ന നയമില്ല. കുട്ടികൾക്കൊപ്പം അദ്ധ്യാപരുടെ നിലവാരവും പരിശോധിക്കപ്പെടണം.
എതിർത്ത് ഭരണപക്ഷം
പ്രതിപക്ഷം മന്ത്രിക്കൊപ്പം
സംസ്ഥാനത്തെ വിജയശതമാനവും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന പൊതുഅഭിപ്രായം ഉയർന്ന കോൺക്ളേവിൽ പരിഷ്കരണത്തെ എതിർത്ത് ഭരണപക്ഷ സംഘടനകൾ. കടുത്ത പ്രതിഷേധമുയർത്തിയത് സി.പി.എം അനുകൂലകെ.എസ്.ടി.എയാണ്. ഉന്നതപഠനത്തിന് അർഹത നേടൽ എന്ന സമ്പ്രദായം ഒഴിവാക്കി തോറ്റവരെന്ന കള്ളിയിലേക്ക് മാറ്രുന്നത് പാർശ്വവത്കരിക്കപ്പെട്ടവരെ സൃഷ്ടിക്കുമെന്ന് കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ബദറുന്നിസ അഭിപ്രായപ്പെട്ടു. 1,3,5,7,9 പാഠപുസ്തകങ്ങളുടെ രൂപകൽപ്പനയും നിരന്തരമൂല്യനിർണയത്തിൽ ഊന്നിയുള്ളതാണ്. ഒരു ലക്ഷത്തി രണ്ടായിരം അംഗങ്ങളുള്ള കെ.എസ്.ടി.എ വിഷയം നന്നായി ചർച്ച ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കി. എസ്.എസ്.എൽ.സിക്ക മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗത്തെ തോൽപ്പിച്ചാൽ പൊതുവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന നിലപാടിനോട് യോജിപ്പില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞു.
അതേസമയം പ്രതിപക്ഷ അദ്ധ്യാപക സംഘടനകളെല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തെ ശക്തമായി പിന്തുണച്ചു. വിജയശതമാനം വർദ്ധിപ്പിക്കാൻ നിരന്തരമൂല്യനിർണയത്തിന് പരമാവധി മാർക്ക് നൽകുന്നതാണ് മൂല്യനിർണയത്തിന്റെ നിലവാരമിടിയാൻ കാരണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് പറഞ്ഞു.. ഒന്ന് മുതൽ തന്നെ എഴുത്ത് പരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തണമെന്നും ഉള്ളടക്കം മൂല്യാധിഷ്ഠിതമാക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |