പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ആധിപത്യമുള്ള കൊൽക്കത്ത നോർത്തിൽ പാർട്ടിയുടെ മുതിർന്ന നേതാവ് സുദീപ് ബന്ദോപാദ്ധ്യായ നാലാം വിജയം പ്രതീക്ഷിച്ച് അങ്കംവെട്ടുന്നു. തൃണമൂലിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിലെത്തിയ തപസ് റോയിയാണ് അദ്ദേഹത്തിന്റെ പ്രധാന എതിരാളി.
2009ൽ രൂപീകരിക്കപ്പെട്ടതു മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുദീപ് യുവതലമുറ നേതാക്കൾക്ക് വഴിമാറണമെന്ന ആവശ്യം തൃണമൂലിൽ സജീവമായിരുന്നു. എന്നാൽ മമത ബാനർജിയുമായുള്ള വ്യക്തിബന്ധം ഉപയോഗിച്ച് നാലാംവട്ടവും സുദീപ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. 2009ൽ കൊൽക്കത്ത നോർത്ത് വെസ്റ്റ്, കൊൽക്കത്ത നോർത്ത് ഈസ്റ്റ് മണ്ഡലങ്ങൾ ഒന്നാക്കിയാണ് കൊൽക്കത്ത നോർത്ത് രൂപീകരിച്ചത്. കൽക്കട്ട നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് 1988, 1999 തിരഞ്ഞെടുപ്പുകളിലും സുദീപ് ജയിച്ചിരുന്നു
നിലവിലെ നിയമസഭയിൽ തൃണമൂലിന്റെ ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്ന തപസ് റോയ് (68) മുനിസിപ്പൽ റിക്രൂട്ട്‌മെന്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് തന്റെ വസതിയിൽ നടന്ന ഇ.ഡി റെയ്ഡിന് ശേഷമാണ് പാർട്ടി വിട്ടത്. കേസിൽ തന്നെ കരുവാക്കിയതാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ പിന്തുണച്ചില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. തൃണമൂലിൽ സുദീപ് ബന്ദോപാദ്ധ്യായയുടെ എതിരാളിയുമായിരുന്നു തപസ്. കൊൽക്കത്ത നോർത്തിൽ കണ്ണുവച്ച് സുദീപിനെ മാറ്റാൻ തപസ് നടത്തിയ ശ്രമങ്ങൾ വിജയിക്കാതിരുന്നതും പാർട്ടി മാറ്റത്തിലേക്ക് നയിച്ചു.
സി.പി.എമ്മുമായി സഖ്യത്തിലുള്ള കോൺഗ്രസ് പ്രദീപ് ഭട്ടാചാര്യയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്.പശ്ചിമ ബംഗാളിലെ സി.പി.എം ആധിപത്യകാലത്ത് അവർക്കെതിരെ മമതയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെ നിർബന്ധിച്ച നേതാവാണ് ഇദ്ദേഹം.
കൊൽക്കത്ത നോർത്തിന് കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും തൃണമൂലിന്റെ കൈവശമാണ്. ഇതിൽ ചൗരംഗി മണ്ഡലത്തിലെ എം.എൽ.എ സുദീപിന്റെ ഭാര്യ നയനയാണ്. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളി വോട്ടർമാർ ധാരാളമുള്ള മണ്ഡലംകൂടിയാണ് കൊൽക്കത്ത നോർത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |