അമ്പലപ്പുഴ: കരുമാടിയിൽ വാടക വീട്ടിൽ നിന്ന് പെരുമഴയത്ത് ഇറക്കിവിട്ട കുടുംബം പെരുവഴിയിലായി. കരുമാടി കളത്തിൽപ്പാലം ഇടറോഡിൽ വാടകയ്ക്ക് താമസിച്ചിരുന്ന മണിലാൽ - രാധാമണി ദമ്പതികളെയാണ് ഇറക്കിവിട്ടത്. മൂന്നു വർഷമായി മണിലാലും കുടുംബവും ഈ വീട്ടിലാണ് കഴിഞ്ഞുവരികയായിരുന്നു.കരുമാടി മുപ്പതിൽച്ചിറയിൽ മാത്യുവിന്റെ വകയാണ് വീട്. എന്നാൽ, മാത്യു സ്ഥലത്തില്ലാത്തതിനാൽ നോട്ടക്കാരൻ ബോസാണ് വീട് വാടകയ്ക്ക് നൽകിയത്. വാടക കരാർ 18ന് തീർന്നിരുന്നു. മഴ കനത്തതോടെ വേറെ വീട് കിട്ടാതിരുന്നതിനാൽ കുറച്ചു ദിവസം കൂടി സാവകാശം ചോദിച്ചെങ്കിലും കാര്യസ്ഥൻ സമ്മതിച്ചില്ല. ഉടൻ മാറണമെന്നും ഇല്ലെങ്കിൽ വീട്ടുസാധനങ്ങൾ വാരി പുറത്തിടുമെന്ന് ഭീഷണിപ്പെടുത്തിയതായും മണിലാൽ പറയുന്നു. തുടർന്ന് വീട്ടുസാധനങ്ങൾ റോഡരുകിലേക്ക് മാറ്റിവച്ച് ടാർപ്പോളിൻകൊണ്ട് മൂടി വച്ചിരിക്കുകയാണ് ഇവർ. ഇതിനു സമീപം മോരും വെളളവും സർബത്തും വിൽപ്പന നടത്തിവരികയാണ് മണിലാൽ. മുകളിൽ ടാർപ്പോളിൻ വിരിച്ച ഒറ്റ ഷെഡാണിത്. ഇതിലാണ് ഈ കൊടും മഴയിൽ കുടുംബം കഴിയുന്നത്. ഇവർക്ക് 3 മക്കളാണുള്ളത്. ഒരാണും, രണ്ടു പെണ്ണും. ഇവർ വിവാഹം കഴിഞ്ഞ് മാറി താമസിക്കുകയാണ്. മകൻ എവിടെയാണെന്ന് അറിയില്ല. മകന്റെ ആദ്യ ഭാര്യയിലെ മകൻ ജയന്തുകൃഷ്ണ ഇവർക്കൊപ്പമുണ്ട്. പെരുവഴിയിലായ കുടുംബം പെരുമഴയിൽ എന്തു ചെയ്യണമെന്നറിയാതെ ഇവിടെത്തന്നെ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |