ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം അമേരിക്കയിൽ പരിശീലനം തുടങ്ങി
ന്യൂയോർക്ക് : ഐ.പി.എൽ കഴിഞ്ഞ് മിക്ക താരങ്ങളും എത്തിയതോടെ അമേരിക്കയിൽ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ പരിശീലനം തുടങ്ങി. പല സംഘങ്ങളായാണ് ഇന്ത്യൻ ടീം ന്യൂയോർക്കിലെത്തിയത്. ഐ.പി.എൽ പ്ളേ ഓഫിൽ കളിക്കാത്ത താരങ്ങൾ ക്യാപ്ടൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ആദ്യമെത്തിയത്. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ പിന്നീടെത്തി. സൂപ്പർ താരം വിരാട് കൊഹ്‌ലി ഒഴികെയുള്ള പ്രമുഖതാരങ്ങളെല്ലാം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ജൂൺ ഒന്നിന് ബംഗ്ളാദേശിനെതിരെ ഇന്ത്യ സന്നാഹ മത്സരത്തിന് ഇറങ്ങുന്നുണ്ട്.
ജൂൺ രണ്ടിന് ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്. 20 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പിൽ കളിക്കുന്നത്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ആതിഥേയരായ അമേരിക്കയും ഇതേ ഗ്രൂപ്പിലുണ്ട്. കാനഡ, അയർലാൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
അമേരിക്കയിലെ ന്യൂയോർക്കിലും ലൗഡർഹില്ലിലുമായാണ് ഇന്ത്യയുടെ മത്സരങ്ങൾ. ജൂൺ അഞ്ചിന് അയർലാൻഡിന് എതിരെയാണ് ആദ്യ മത്സരം. ജൂൺ ഒൻപതിന് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാൻ മത്സരം നടക്കും. ആദ്യമായാണ് അമേരിക്ക െലോകകപ്പിന് സഹആതിഥ്യം വഹിക്കുന്നത്. വെസ്റ്റ് ഇൻഡീസാണ് ലോകകപ്പിന്റെ മറ്റൊരു വേദി.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശർമ്മയാണ് നായകൻ. ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്ടൻ. വിരാട് കൊഹ്‌ലി,റിഷഭ് പന്ത്, ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ തുടങ്ങിയ പരിചയസമ്പന്നർ ടീമിലെത്തിയപ്പോൾ വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ രാഹുലിനെ ഉൾപ്പെടുത്തിയില്ല. ശുഭ്മാൻ ഗിൽ,റിങ്കു സിംഗ് എന്നിവർക്ക് റിസർവ് ബഞ്ചിലാണ് അവസരം ലഭിച്ചത്.
ആദ്യ ചാമ്പ്യന്മാർ,
പിന്നെ കിരീടമില്ല
2007ലാണ് ട്വന്റി-20 ഫോർമാറ്റിൽ ആദ്യ ലോകകപ്പ് നടക്കുന്നത്. അന്ന് ചാമ്പ്യന്മാരായത് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമാണ്. പിന്നീട് ഇതുവരെ ജേതാക്കളാകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. 2013ന് ശേഷം ഇന്ത്യയ്ക്ക് ഒരു ഐ.സി.സി ടൂർണമെന്റിൽ ജേതാക്കളാകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റിരുന്നു. 2022ലെ ട്വന്റി-20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ളണ്ടിനോട് 10 വിക്കറ്റിന് തോറ്റ് മടങ്ങുകയായിരുന്നു.2021 ട്വന്റി-20 ലോകകപ്പിൽ സെമിയിൽ എത്തിയിരുന്നില്ല. ഈ ലോകകപ്പിന് ശേഷമാണ് വിരാട് ക്യാപ്ടൻസി ഉപേക്ഷിച്ചത്. 2016 ലോകകപ്പിൽ സെമിയിൽ വിൻഡീസിനോട് കീഴടങ്ങി. 2014ലാണ് ഇന്ത്യ അവസാനമായി ഫൈനലിൽ കളിച്ചത്. അന്ന് പക്ഷേ ശ്രീലങ്കയോട് തോറ്റു. 2012,2010,2009 എഡിഷനുകളിൽ സെമിയിൽ എത്തിയില്ല.
8
രോഹിതും വിരാടും അടക്കം 2022 ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിലെ എട്ടുകളിക്കാരാണ് ഇപ്പോഴത്തെ ടീമിലുള്ളത്. ചഹൽ,പാണ്ഡ്യ, പന്ത്,സൂര്യ, അർഷ്ദീപ്,അക്ഷർ, സിറാജ് എന്നിവരാണ് കഴിഞ്ഞ ലോകകപ്പിനുണ്ടായിരുന്നവർ. സഞ്ജു സാംസൺ,യശ്വസി ജയ്സ്വാൾ,ശിവം ദുബെ എന്നിവരുടെ ആദ്യ ലോകകപ്പാണിത്.
ഇന്ത്യൻ ടീം :
രോഹിത് ശർമ്മ ( ക്യാപ്ടൻ) ,യശ്വസി ജയ്സ്വാൾ, വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ ) , ശിവം ദുബെ, രവീന്ദ്ര ജഡേജ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്,യുസ്‌വേന്ദ്ര ചഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
റിസർവ് താരങ്ങൾ : ശുഭ്മാൻ ഗിൽ,റിങ്കു സിംഗ്,ഖലീൽ അഹമ്മദ്,ആവേശ് ഖാൻ.
പ്രാഥമിക റൗണ്ടിൽ ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടുകയും ഓരോ ഗ്രൂപ്പിൽ നിന്ന് കൂടുതൽ പോയിന്റ് കിട്ടുന്ന രണ്ട് ടീമുകൾ വീതം സൂപ്പർ എട്ടിലേക്ക് എത്തുകയും ചെയ്യും. സൂപ്പർ എട്ടിൽ നാലുടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പോരാടും. ഓരോ ഗ്രൂപ്പിലും പോയിന്റ് പട്ടികയിൽ മുന്നിലുള്ള രണ്ട് ടീമുകൾ വീതം സെമിയിലേക്ക് കടക്കും. ഈ രീതിയിലാണ് ടൂർണമെന്റിന്റെ ഫോർമാറ്റ്.
ലോകകപ്പ് ചാമ്പ്യന്മാർ
ഇതുവരെ
2007 - ഇന്ത്യ
2009 - പാകിസ്ഥാൻ
2010 - ഇംഗ്ളണ്ട്
2012 - വെസ്റ്റ് ഇൻഡീസ്
2014 -ശ്രീലങ്ക
2016 -വെസ്റ്റ് ഇൻഡീസ്
2021 - ഓസ്ട്രേലിയ
2022 - ഇംഗ്ളണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |