കൊല്ലം: മൂന്ന് മാസത്തിനിടെ പരവൂരിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം പരവൂർ കൂനയിൽ കിഴക്കതിൽ എട്ടുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടി തിരുവന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു.
ഷിഗെല്ല ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ക്ലോറിനേഷൻ ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരവൂർ കോട്ടപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. പ്രതിരോധം ശക്തമാക്കുന്നതിനിടയിലാണ് വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. എട്ട് വയസുകാരന് ഷിഗെല്ല ബാധിച്ചത് ഭക്ഷണത്തിൽ നിന്നാണെന്നാണ് സൂചന.
നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് 21നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ട് വയസുകാരന്റെ അമ്മയ്ക്കും സമാനമായ അസ്വസ്ഥതകളുണ്ടായെങ്കിലും പരിശോധനയിൽ ഫലം നെഗറ്റീവാണ്. പരവൂരിന് പുറമേ കൂടുതൽ സ്ഥലങ്ങളിലേക്ക് ക്ലോറിനേഷൻ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. കരുതലോടെ നീങ്ങിയാൽ ഷിഗെല്ലയെ അകറ്റിനിറുത്താമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കുട്ടികളിൽ രോഗം മാരകമാകാം
കുട്ടികളിൽ ഷിഗെല്ല ബാധ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കഴിക്കുന്നതും ശുചിത്വമില്ലാത്ത വെള്ളം കുടിക്കുന്നതും രോഗബാധയ്ക്ക് ഇടയാക്കും
മലം പരിശോധനയിലൂടെയാണ് രോഗനിർണയം
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് രോഗബാധയേൽക്കാൻ സാദ്ധ്യത കൂടുതൽ
അപസ്മാരമുള്ള കുട്ടികളിൽ ഷിഗെല്ല ഗുരുതരമാകും
ലക്ഷണം
പനി വയറുവേദന വയറിളക്കം ഛർദ്ദി ക്ഷീണം നിർജ്ജലീകരണം. രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ട് മുതൽ ഏഴ് ദിവസം വരെ വേണ്ടിവരും
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
ഭക്ഷണം ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക
പ്രാഥമിക കൃത്യങ്ങൾക്ക് ശേഷം കൈ സോപ്പിട്ട് കഴുകുക
വ്യക്തിശുചിത്വം പാലിക്കുക
രോഗലക്ഷണമുള്ളവർ ആഹാരം പാകം ചെയ്യരുത്. കക്കൂസും കുളിമുറിയും അണുനശീകരണം നടത്തി ഉപയോഗിക്കണം.
ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |