കന്യാകുമാരി:പ്രധാനമന്ത്രി മോദി വിവേകാനന്ദപാറയിൽ ധ്യാനം തുടങ്ങിയെങ്കിലും അത് തുടർച്ചയായ ധ്യാനമോ, പ്രാർത്ഥനയോ, അഖണ്ഡ ജപമോ ഒന്നുമല്ല.
വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രി ഭൂമി വന്ദനം,സമുദ്രവന്ദനം, സന്ധ്യാവന്ദനം എന്നിവയും തുടർന്ന് വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥനയും പൂജയും നടത്തി. രാത്രി എട്ടുമണിയോടെ ധ്യാനം തുടങ്ങി. പ്രതിഷ്ഠയ്ക്ക് മുന്നിൽ ഒരുക്കിയ പീഠത്തിൽ ഇരുന്നായിരുന്നു ധ്യാനം. പിന്നീട് ഉറക്കത്തിനായി ഒരുക്കിയ മുറിയിലേക്ക് പോയി.
ഇന്നലെ രാവിലെ സൂര്യവന്ദനം,108 ഗായത്രി ജപം യോഗ എന്നിവയ്ക്ക് ശേഷം പ്രഭാതഭക്ഷണം കഴിച്ചു. പിന്നെയായിരുന്നു ധ്യാനം. 45മണിക്കൂർ ധ്യാനം എന്നത് ഉൗണും ഉറക്കവും ഉപേക്ഷിച്ച് ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാതെയുള്ള തപസല്ല. ഈ സമയത്ത് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ധ്യാനം മാത്രം. കഴിക്കുന്നത് പഴങ്ങളും വെള്ളവും പഞ്ചഗവ്യവും കരിക്കിൻ വെള്ളവും.
അതേസമയം, പ്രധാനമന്ത്രി മറ്റൊന്നിലും വ്യാപൃതനാകാതെ മനസിനെ ധ്യാനത്തിലൂടെയും ശരീരത്തെ യോഗയിലൂടെയും ഉൗർജ്ജഭരിതമാക്കുന്നുവെന്ന പ്രത്യേകതയുണ്ട്. മോദി ആരുമായും സംസാരിക്കുന്നില്ല. ആരേയും ശ്രദ്ധിക്കുന്നില്ല. അദ്ദേഹം ചിന്തയിലും ജപത്തിലും മാത്രമാണ്.
ശക്തമായ സുരക്ഷാകവചമാണ് വിവേകാനന്ദപാറയിൽ. നേവിയുടേയും എസ്.പി.ജിയുടേയും വ്യോമസേനയുടേയും സുരക്ഷയുണ്ട്. വിവേനന്ദകേന്ദ്രത്തിലേക്ക് ആരേയും കടത്തിവിടുന്നില്ല. ആരും പുറത്തേക്കും വരുന്നില്ല.വിവേകാനന്ദ കേന്ദ്രത്തിലേക്കുള്ള കവാടമായ വാവാതുറൈ പൊലീസ് നിരീക്ഷണത്തിലാണ്.
ധ്യാനം ഇന്ന് വൈകിട്ട് മൂന്നരയോടെ സമാപിക്കും. പിന്നീട് ബോട്ടിൽ കന്യാകുമാരിയിലെത്തുന്ന മോദി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കും അവിടെ നിന്ന് അഞ്ചരയ്ക്ക് വിമാനത്തിൽ ഡൽഹിക്കും തിരിക്കും. സുരക്ഷാ ജീവനക്കാരും ഏതാനും പേഴ്സണൽ സ്റ്റാഫംഗങ്ങളും മാത്രമാണ് ഒപ്പമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |