തിരുവനന്തപുരം. സംസ്ഥാനത്തെ ഏഴാം ക്ളാസിലെ 4 ലക്ഷത്തിലധികം കുട്ടികൾ പുതിയ അദ്ധ്യയന വർഷത്തിൽ ഐ.സി.ടി പാഠപുസ്‌തകത്തിലൂടെ നിർമിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ.ഐ പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്ന വിധമാണ് 'കമ്പ്യൂട്ടർ വിഷൻ" എന്ന അദ്ധ്യായത്തിലെ പ്രവർത്തനം.
കുട്ടികൾ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് വരെ ഭാവങ്ങൾ തിരിച്ചറിയാൻ കമ്പ്യൂട്ടറിന് സാധിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ളാസിലെ മുഴുവൻ കുട്ടികൾക്കും എ.ഐ പഠിക്കാൻ അവസരം ലഭിക്കുന്നത്.ഈ അദ്ധ്യയന വർഷം 1, 3, 5, 7 ക്ളാസുകളിലേക്കാണ് മലയാളം, ഇംഗ്ളീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായി പുതിയ ഐ.സി.ടി പുസ്‌തകങ്ങളെത്തുന്നത്.
കുട്ടിയുടെ യുക്തിചിന്ത, പ്രോഗ്രാമിംഗ് അഭിരുചി വളർത്തൽ എന്നിവയ്ക്ക് പ്രത്യേക പരിഗണന പ്രൈമറി തലത്തിലെ ഐ.സി.ടി പാഠപുസ്‌തകങ്ങളിൽ നൽകിയിട്ടുണ്ട്.
സ്ക്രാച്ചിൽ വിഷ്വൽ പ്രോഗ്രാമിംഗ് പഠിച്ച് മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിംഗ്, എ.ഐ, റോബോട്ടിക്സ് തുടങ്ങിയവ പരിശീലിക്കാൻ സമാനമായ 'പിക്റ്റോബ്ളോക്ക്" പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനാവശ്യമായ മുഴുവൻ സോഫ്‌റ്റ്‌വെയറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്‌ടോപ്പുകളിൽ ലഭ്യമാക്കും.
ഒന്ന്, മൂന്ന് ക്ളാസുകളിലേക്കുള്ള പുതിയ ഐ.സി.ടി പാഠപുസ്‌തകത്തിൽ ചിത്രരചന, വായന, അക്ഷരശേഷി, സംഖ്യാബോധം, ചതുഷ്‌ക്രിയകൾ, താളം തുടങ്ങിയവ ഉൾപ്പെടുന്ന ജികോബ്രിസ്, എജ്യൂആക്ടിവേറ്റ്, ഒമ്‌നിടെക്സ്, ടക്സ്‌പോയിന്റ് തുടങ്ങിയ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അധിഷ്ഠിത ആപ്ളിക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ, വേസ്റ്റ് ചാലഞ്ച് ആപ്ളിക്കേഷനുകളിലൂടെ ട്രാഫിക് നിയമങ്ങൾ, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയവ ഗെയിമുകളിലൂടെ കുട്ടികൾ പരിചയപ്പെടുന്നു.
ലാംഗ്വേജ് ലാബുകളും പുതിയ പാഠപുസ്‌തകത്തിലുണ്ട്. ഒരേ സമയം ജീവിത നൈപുണി പരിപോഷിപ്പിക്കുന്ന പ്രായോഗിക ഐ.സി.ടി പ്രവർത്തനങ്ങൾ അവതരിപ്പിക്കുമ്പോഴും മറ്റു വിഷയങ്ങളുടെ പഠനത്തിന് സഹായിക്കുകയും സൈബർ സുരക്ഷ, വ്യാജവാർത്ത തിരിച്ചറിയൽ തുടങ്ങിയവയ്ക്ക് മാർഗനിർദ്ദേശം നൽകുകയും ചെയ്യുന്ന തരത്തിലാണ് പുതിയ ഐ.സി.ടി പാഠപുസ്തകങ്ങൾ.
പുതിയ ഐ.സി.ടി പാഠപുസ്‌തകങ്ങളിൽ മുഴുവൻ പ്രൈമറി അദ്ധ്യാപകർക്കും പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചതനുസരിച്ച് ജൂൺ മാസം മുതൽ ആരംഭിക്കും. അടുത്ത വർഷം 2, 4, 6, 8, 9, 10 ക്ളാസുകൾക്ക് പുതിയ ഐ.സി.ടി പാഠപുസ്‌തകങ്ങൾ വരും. അദ്ധ്യാപകർക്കുള്ള എ.ഐ പരിശീലനം മേയ് മാസത്തിൽ 20120 അദ്ധ്യാപകർ പൂർത്തിയാക്കി.
ഭിന്നശേഷിക്കാർക്ക് നിപ്മറിൽ
തൊഴിൽ പരിശീലനം
തിരുവനന്തപുരം: തൃശൂർ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകും. കമ്പ്യൂട്ടർ ട്രെയിനിംഗ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്സ്, ഹോർട്ടികൾച്ചർ നഴ്സറി മാനേജ്മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, പേപ്പർ ക്രാഫ്റ്റ്, ഹൗസ് കീപ്പിംഗ് മേഖലകളിലാണ് പരിശീലനം.
തൊഴിൽ - പഠന പരിശീലനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരീശീലനം നൽകും. 18 നും 30 നും ഇടയിൽ പ്രായമുള്ളവർ ജൂൺ പത്തിനകം 9288099586 ൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |