മോസ്കോ: തങ്ങൾ നൽകിയ ആയുധങ്ങൾ റഷ്യയ്ക്കുള്ളിലെ ചില ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പ്രയോഗിക്കാൻ യുക്രെയിന് അനുവാദം നൽകി ജർമ്മനിയും യു.എസും. ആക്രമണം ശക്തമായിരിക്കുന്ന യുക്രെയിനിലെ ഖാർക്കീവിനോട് ചേർന്ന റഷ്യൻ അതിർത്തി പ്രദേശങ്ങളിൽ മാത്രം ഉപയോഗിക്കാനാണ് അനുമതി.
റഷ്യ ആക്രമിച്ചാലോ ആക്രമിക്കാൻ തയാറെടുത്താലോ ആയുധങ്ങൾ പ്രയോഗിക്കാം. അതേ സമയം, ദീർഘ ദൂര എ.ടി.എ.സി.എം.എസ് മിസൈലുകൾ പോലുള്ള മാരക ആയുധങ്ങൾ പ്രയോഗിക്കാൻ യു.എസ് അനുമതി നൽകിയിട്ടില്ല. റഷ്യൻ അതിർത്തിയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കാൻ തീരുമാനം സഹായിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതേ സമയം, നീക്കത്തിനെതിരെ റഷ്യ രംഗത്തെത്തി. യു.എസും നാറ്റോയും പുതിയ സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള നീക്കത്തിലാണെന്ന് റഷ്യ പ്രതികരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഖാർക്കീവിൽ ശക്തമായ മുന്നേറ്റം നടത്തുന്ന റഷ്യ ചില ഗ്രാമങ്ങൾ പിടിച്ചെടുത്തിരുന്നു. ഇന്നലെ, ഖാർക്കീവ് നഗരത്തിലെ ജനവാസ കെട്ടിടത്തിന് നേരെയുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |