വാഷിംഗ്ടൺ: ഗാസയിൽ നിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കാനും ശാശ്വത വെടിനിറുത്തൽ നടപ്പാക്കാനും ഇസ്രയേൽ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി അവർ മുന്നോട്ടുവച്ചെന്നും വെളിപ്പെടുത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ' യുദ്ധം അവസാനിക്കാനുള്ള സമയമായെന്ന്" പറഞ്ഞ ബൈഡൻ ഇസ്രയേൽ കരാർ ഹമാസ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഘട്ടം - 1
6 ആഴ്ച നീളുന്ന വെടിനിറുത്തൽ. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങും
ഏതാനും ബന്ദികളെ ഹമാസ് മോചിപ്പിക്കണം. പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറണം
ഗാസയ്ക്കുള്ളിൽ പലായനം ചെയ്തവർക്ക് അവരുടെ നാട്ടിലേക്ക് മടങ്ങിയെത്താം
ദിവസവും 600 സഹായ ട്രക്കുകൾ ഗാസയിലേക്ക്
പതിനായിരക്കണക്കിന് താത്ക്കാലിക ഭവന യൂണിറ്റുകൾ എത്തിക്കും
യു.എസ്, ഖത്തർ എന്നിവരുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ തുടരും. വിജയിച്ചാൽ രണ്ടാം ഘട്ടത്തിലേക്ക്
ഘട്ടം - 2
ജീവിച്ചിരിക്കുന്ന സൈനികർ അടക്കം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം
ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായും പിന്മാറും
വെടിനിറുത്തൽ സ്ഥിരമാക്കും
ഘട്ടം - 3
ബന്ദികളുടെ ശേഷിക്കുന്ന മൃതദേഹങ്ങളും ഇസ്രയേലിലേക്ക്
യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ ഗാസയുടെ പുനർനിമ്മാണ പദ്ധതി ആരംഭിക്കും
------------------------------------
ജബലിയയിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങി
ടെൽ അവീവ്: വടക്കൻ ഗാസയിലെ ജബലിയയിൽ നടത്തിവന്ന സൈനിക ദൗത്യം നിറുത്തിവച്ചതായി ഇസ്രയേൽ അറിയിച്ചു. ജബലിയയിൽ നിന്ന് പിൻവാങ്ങുന്ന സൈന്യത്തെ ഗാസയിലെ മറ്റ് പ്രദേശങ്ങളിൽ വിന്യസിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ 200ലേറെ വ്യോമാക്രമണങ്ങളാണ് ഉണ്ടായത്. അന്താരാഷ്ട്ര പ്രതിഷേധങ്ങൾ തുടരുന്നതിനിടെ തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.
ഇസ്രയേൽ കമാൻഡർമാരും പീരങ്കിപ്പട്ടാളവും മദ്ധ്യറാഫയിലേക്ക് കടന്നുകയറി. റാഫയുടെ വിവിധയിടങ്ങളിൽ ഇന്നലെയും വ്യോമാക്രമണം തുടർന്നു. ഇവിടെ ഹമാസിന്റെ ആയുധങ്ങളും ടണലുകളും കണ്ടെത്തി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. നിരവധി ഹമാസ് അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 36,200 കടന്നു.
അതേസമയം, ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാതെ ഗാസയിൽ ആക്രമണം നിറുത്തിവയ്ക്കില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു. ഇസ്രയേൽ ആക്രമണം നിറുത്തിയാൽ ബന്ദികളെ കൈമാറുന്നതടക്കം ഒരു കരാറിൽ എത്തിച്ചേരാൻ തയാറാണെന്ന് ഹമാസ് പറഞ്ഞതിന് പിന്നാലെയായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.
------------------------------------
യെമനിൽ വ്യോമാക്രമണം: 16 മരണം
സനാ: യെമനിൽ തലസ്ഥാനമായ സനായിലടക്കമുള്ള ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സംയുക്ത വ്യോമാക്രമണം നടത്തി യു.എസും യു.കെയും. 16 പേർ മരിച്ചെന്നാണ് വിവരം. 41 പേർക്ക് പരിക്കേറ്റു. തുറമുഖ നഗരമായ ഹൊദൈദയിലും ഇന്നലെ പുലർച്ചെ ആക്രമണമുണ്ടായി. തായിസ് നഗരത്തിലെ ടെലികോം കേന്ദ്രം തകർന്നു.
ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് യു.എസിന്റെയും യു.കെയുടെയും തിരിച്ചടി. ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണയറിയിച്ചാണ് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ഹൂതി വിമതർ ആക്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |