തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് ഭാര്യയെ കടച്ചിൽ തടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിന തടവും എട്ട് ലക്ഷം രൂപ പിഴയും . പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്.സെക്രട്ടേറിയറ്റിലെ മുൻ സൂപ്രണ്ട് കുടപ്പനക്കുന്ന് ദർശൻ നഗർ ഐശ്വര്യയിൽ നിർമ്മലയാണ് ഭർത്താവ് മോഹൻദാസിന്റെ അടിയേറ്റ് മരിച്ചത്.
തടി കൊണ്ട് തലയിൽ തുടരെ അടിച്ച് തലയോട്ടി തകർന്ന് മുഖം വികൃതമായ നിലയിലാണ് നിർമ്മല കാണപ്പെട്ടത്. ഗൾഫിൽ ജോലിനോക്കിയിരുന്ന മോഹൻദാസ് നാട്ടിൽ വന്ന ശേഷം ജോലിക്കൊന്നും പോകാതെ കടുത്ത മദ്യപാനിയായി കഴിയുകയായിരുന്നു. സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവിടെതന്നെ ദിവസ വേതന ജീവനക്കാരിയായി ജോലി നോക്കുകയായിരുന്നു. മോഹൻദാസ് ആവശ്യപ്പെടുമ്പോഴൊക്കെ അയാൾക്ക് മദ്യപാനത്തിനുളള പണം നിർമ്മല നൽകിയിരുന്നു. പണം നൽകിയില്ലെങ്കിൽ മർദ്ദനം പതിവായിരുന്നു.
2012 മാർച്ച് 18 ന് രാത്രി 10ന് മദ്യപിക്കാൻ പണം വേണമെന്ന് മോഹൻദാസ് ആവശ്യപ്പെട്ടു. നൽകാൻ തയ്യാറാകാതിരുന്ന നിർമ്മലയെ പ്രകോപിതനായ പ്രതി തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇതിനു ശേഷം രാത്രി 12ന് കൊച്ചി കുസാറ്റിലെ വിദ്യാർത്ഥിയായ മൂത്തമകൻ വിഷ്ണു ദാസിനെ നിർമ്മലയുടെ മൊബൈലിൽ നിന്ന് വിളിച്ച് വിവരമറിയിച്ചു. വിഷ്ണു കളമശേരി പൊലീസിൽ വിവരം അറിയിച്ചു. പേരൂർക്കട പൊലീസ് സ്ഥലത്തെത്തിയപ്പോൾ തല ചിന്നിചിതറിയ നിലയിൽ നിർമ്മലയെ വീടിന്റെ ഹാളിൽ കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |