തിരുവനന്തപുരം : നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള റോഡുകളിലും പരിസര റോഡുകളിലും വഴിയോര കച്ചവടം നിരോധിച്ച് പൊലീസ്. ഈ റോഡുകളിൽ വാഹന പാർക്കിംഗും അനുവദിക്കില്ല.അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.സ്ക്കൂൾ തുറക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ക്രമീകരണം നിലവിൽവരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കുട്ടികളുമായി വരുന്ന വാഹനങ്ങൾ ഗതാഗത തടസമുണ്ടാകാതെയും അപകടങ്ങളുണ്ടാകാതെയും സുരക്ഷിതമായ സ്ഥലങ്ങളിൽ നിർത്തി കുട്ടികളെ ഇറക്കുകയും തിരികെ കയറ്റികൊണ്ടു പോകുകയും വേണം.സ്‌കൂൾ ബസുകൾ സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്ത് കുട്ടികളെ കയറ്റുകയും ഇറക്കുകയും വേണം. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ കുട്ടികളെ വാഹനത്തിൽ കൊണ്ടുപോകരുത്.വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമപ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റ് എന്നിവ നിർബന്ധം.സ്‌കൂൾ സമയം അവസാനിക്കുന്നതിന് അര മണിക്കൂർ മുൻപു മാത്രമേ സ്‌കൂളുകൾക്ക് സമീപം വാഹനങ്ങളെത്തി കുട്ടികളെ കയറ്റാവൂ.സ്‌കൂൾ സോണുകളിൽ വാഹനങ്ങൾ വേഗത കുറച്ച് പോകേണ്ടതും കുട്ടികൾക്ക് റോഡ് മുറിച്ചു കടക്കാൻ വാഹനം നിർത്തി കൊടുക്കണം. പരാതികൾ അറിയിക്കാൻ : 0471 2558731, 9497930055, 9497987001,9497987002.
ജാഗ്രത
സ്‌കൂൾ സോണുകളിൽ സ്‌കൂൾ സമയത്തും തിരക്കുള്ളപ്പോഴും ചരക്ക് വാഹനങ്ങൾ അനുവദിക്കില്ല
കുട്ടികളെ വാഹനത്തിൽ കയറ്റുന്നതും,ഇറക്കുന്നതും ക്യൂ സംവിധാനത്തിലൂടെയാകണം
വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ സഹായിയും വേണം
വിദ്യാർത്ഥികൾ വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും റോഡ് മുറിച്ചു കടക്കുമ്പോഴും ഡ്രൈവർമാരും സഹായികളും പ്രത്യേകം ശ്രദ്ധിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |