തിരുവനന്തപുരം:ആറു ഗഡു ഡി.എ കുടിശികയായതോടെ ആ ഇനത്തിൽ 9000 കോടി രൂപ ജീവനക്കാർക്ക് കൊടുക്കാനുള്ളപ്പോഴാണ് ശമ്പളത്തിൽ നിന്ന് നല്ലൊരു വിഹിതം പിടിച്ചെടുക്കാൻ സർക്കാർ ജീവാനന്ദം പദ്ധതി നടപ്പാക്കുന്നതെന്ന് ആക്ഷേപം.
പ്രതിമാസം നിശ്ചിത തുക ഈടാക്കുകയും വിരമിച്ചശേഷം മാസംതോറും നിശ്ചിത തുക പലിശയും ചേർത്ത്ആജീവനാന്തം തിരികെ നൽകുന്നതാണ് സർക്കാർ പ്രഖ്യാപിച്ച ആന്വിറ്റി പദ്ധതിയായ ജീവാനന്ദം. പങ്കാളിത്ത പെൻഷനിൽ ജീവനക്കാരും സർക്കാരും പത്തുശതമാനം തുക പങ്കിടുന്നുണ്ട് . പുതിയ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം ഉണ്ടാവില്ലെന്നാണ് സൂചന. ജീവനക്കാരുടെ ശമ്പളം ഖജനാവിലേക്ക് സ്വരൂക്കുട്ടുന്ന പദ്ധതിയായി മാറും
2013ന് മുമ്പ് സർവീസിൽ പ്രവേശിച്ചവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനും അതിനുശേഷം സർവീസിൽ വന്നവർക്ക് പങ്കാളിത്ത പെൻഷനും ഉണ്ടായിരിക്കേ, പുതിയ പദ്ധതി എന്തിനെന്നാണ് ജീവനക്കാരുടെ ചോദ്യം.
സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേനയാണ് നടപ്പാക്കാൻ ഉദേശ്യമെങ്കിലും മറ്റു പരിരക്ഷകൾ ഒന്നുമില്ല.
നിലവിൽ നാല് ഇൻഷ്വറൻസ് പദ്ധതികളിലേക്ക് വിഹിതം ഈടാക്കുന്നുണ്ട്.
അർദ്ധസർക്കാർ, പൊതുമേഖല, ബോർഡ്, കോർപ്പറേഷനുകൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കും ബാധകമാണ്.
പദ്ധതിക്കെതിരെ പ്രതിഷേധവും ശക്തമായി. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഉത്തരവ് കത്തിച്ചു.
1.ബാദ്ധ്യത ഭാവി സർക്കാരിന്
ജീവാനന്ദം നടപ്പായാൽ ജീവനക്കാരുടെ പണം വായ്പ എടുക്കുന്നതുപോലെ സർക്കാരിന് ഉപയോഗിക്കാം. നിക്ഷേപം മടക്കിനൽകേണ്ട സമയത്ത് പലിശയടക്കം അക്കാലത്തെ സർക്കാരുകൾക്ക് വൻ ബാദ്ധ്യതയാകും.
2. ഇൻഷ്വറൻസ് വിഹിതം ഉയരും
നാല് ഇൻഷ്വറൻസ് പദ്ധതികളിലായി സെക്രട്ടേറിയറ്റിലെ ജീവനക്കാരനിൽ നിന്ന് 5700 രൂപ വരെ പിടിക്കുന്നുണ്ട്.വിഹിതത്തുക വീണ്ടും ഉയരും.
3. സ്റ്റാറ്റ്യൂട്ടറി പെൻഷന് അന്ത്യം?
2013ന് ശേഷം സർവീസിലുള്ളവർക്ക് ബാധകമാക്കിയ പങ്കാളിത്ത പെൻഷൻ റദ്ദാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് . ജീവാനന്ദം പദ്ധതി എല്ലാ സർക്കാർ ജീവനക്കാർക്കും ബാധകമാക്കാനാണ് തീരുമാനം. സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിറുത്തലാക്കുന്നതിന്റെ മുന്നോടിയാണിതെന്നാണ് വിലയിരുത്തൽ.
നിലവിലെ ഇൻഷ്വറൻസ്
പദ്ധതികളും പ്രീമിയവും
(ശമ്പളത്തിന്റെ സ്ളാബ് അനുസരിച്ച്
തുകയിൽ ഏറ്റക്കുറച്ചിലുണ്ടാവാം)
1. മെഡിസെപ്........................................... 500
2.എസ്.എൽ.ഐ......................................2300
3. ഗ്രൂപ്പ് ഇൻഷ്വറൻസ്.............................1900
4. ജി.പി.എ.ഐ.എസ്..............................1000
`ശമ്പളം പിടിക്കുന്ന ഒരേർപ്പാടും അംഗീകരിക്കില്ല. പുതിയ പദ്ധതി ആവശ്യമില്ല'
- എം.എസ്.ഇർഷാദ്
കൺവീനർ, സെക്രട്ടേറിയറ്റ്
ആക്ഷൻ കൗൺസിൽ
ജീവാനന്ദം എല്ലാ സർക്കാർ ജീവനക്കാർക്കും നിർബന്ധമാക്കില്ല. ആഗ്രഹിക്കുന്ന തുക നിക്ഷേപിക്കാം. അതിലൂടെ വിരമിച്ചശേഷം സ്ഥിരവരുമാനത്തിന് അവസരമൊരുങ്ങും
കെ.എൻ.ബാലഗോപാൽ, ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |