ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) മനുഷ്യരെ വഹിച്ചുള്ള ബോയിംഗിന്റെ ' സ്റ്റാർലൈനർ" പേടകത്തിന്റെ ആദ്യ യാത്ര വീണ്ടും മാറ്റിവച്ചു.
മൂന്ന് മിനിട്ടും 50 സെക്കൻഡും ബാക്കി നിൽക്കെ റോക്കറ്റിലെ സാങ്കേതിക തകരാർ മൂലം വിക്ഷേപണം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യൻ വംശജയായ സുനിത വില്യംസ്, അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോർ എന്നിവരുമായി ഇന്നലെ ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്ന് അറ്റ്‌ലസ് വി റോക്കറ്റിൽ ഇന്ത്യൻ സമയം രാത്രി 9.55നായിരുന്നു ( ഈസ്റ്റേൺ സമയം ഉച്ചയ്‌ക്ക് 12.25 ) വിക്ഷേപണം തീരുമാനിച്ചിരുന്നത്. പ്രശ്നം പരിഹരിച്ചാൽ ഇന്ന് രാത്രി 9:33ന് വിക്ഷേപിച്ചേക്കും. എന്നാൽ ബോയിംഗ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
മേയ് 7നും വിക്ഷേപണത്തിന് ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക തകരാർ മൂലം ഉപേക്ഷിച്ചിരുന്നു. സ്റ്റാർലൈനറിലൂടെ തന്റെ മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിനാണ് സുനിത ഒരുങ്ങുന്നത്. ഐ.എസ്.എസിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി മാറാനാണ് സ്റ്റാർലൈനറിലൂടെ ബോയിംഗ് ലക്ഷ്യമിടുന്നത്. ഇലോൺ മസ്കിന്റെ സ്പേസ് എക്സാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ കമ്പനി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |