തിരുവനന്തപുരം: രാഷ്ട്രപിതാവിനെ അപമാനിച്ച നരേന്ദ്രമോദിക്ക് രാഷ്ട്രീയം സംസാരിക്കാൻ യോഗ്യതയില്ലാതായെന്ന് സാംസ്കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മഹാത്മാവിനെ കുറിച്ച് പ്രധാനമന്ത്രിയുടെ അജ്ഞതയാണ് വെളിവായത്. ''എന്റെ ജീവിതമാണ് എന്റെ സന്ദേശം"എന്ന് പറഞ്ഞതിൽ നിന്നു തന്നെ മഹാത്മാവ് ആരാണെന്ന് വ്യക്തമാണ്. ഗാന്ധിജിയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നത് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തയാണ്. ദുഷ്ടലാക്കോടെ ഗാന്ധിജിയെ തിരഞ്ഞെടുപ്പ് വിഷയമായി വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണ്. മോദി പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.
ടി.പദ്മനാഭൻ, പെരുമ്പടവം ശ്രീധരൻ, ഡോ.പി.വി.കൃഷ്ണൻ നായർ, എം.പി. സുരേന്ദ്രൻ, ബാലചന്ദ്രൻ വടക്കടത്ത്, അഷ്ടമൂർത്തി, ഗ്രേസി വി.വി. കുമാർ, എം.എൻ.കാരശ്ശേരി, ശ്രീമൂലനഗരം മോഹൻ, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ്, പ്രൊഫ.കെ.ശശികുമാർ, സുധ മേനോൻ, കാട്ടൂർ നാരായണപിള്ള, ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിട്ടുള്ളത്.
കൂടുതൽ സർവീസുമായി
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: വിദ്യാർത്ഥികളുടെയും മറ്റു യാത്രക്കാരുടെയും തിരക്കിനനുസരിച്ചുള്ള യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. അവധിക്കാലത്ത് നിറുത്തിയ വിദ്യാർത്ഥി ട്രിപ്പുകളെല്ലാം ഓടിക്കും. തിരക്കിനനുസരിച്ച് അഡീഷണൽ ട്രിപ്പുകളും ഓടിക്കും. സർവീസുകൾ നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പോയിന്റ് ഡ്യൂട്ടിക്കും ചെക്കിംഗിനും ഇൻസ്പെക്ടർമാരെ നിയോഗിച്ചു. വിദ്യാർത്ഥി കൺസഷൻ രജിസ്ട്രേഷൻ ഓൺലൈനാക്കിയ സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് ഹെല്പ് ഡെസ്ക് ഒരുക്കിയിട്ടുണ്ട്.
കീം പരീക്ഷ: എല്ലാ ജില്ലകളിൽ നിന്നും
കെ.എസ്.ആർ.ടി.സി സർവീസുകൾ
തിരുവനന്തപുരം: കീം പരീക്ഷ നടക്കുന്ന അഞ്ച് മുതൽ ഒമ്പത് വരെ എല്ലാ ജില്ലകളിലും തിരക്കിനനുസരിച്ച് സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. രാവിലെ 10 മുതൽ ഒന്നു വരെയും വൈകിട്ട് 3.30 മുതൽ അഞ്ച് വരെയുമാണ് പരീക്ഷാ സമയം. ഈ സമയക്രമം കൂടി പരിഗണിച്ചുള്ള സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
കോടതി ഫീസ് പരിഷ്കരണം:
പൊതുജനാഭിപ്രായം അറിയിക്കാം
തിരുവനന്തപുരം: കോടതി ഫീസ് പരിഷ്കരണത്തിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ സമിതി 19 മുതൽ അഭിപ്രായ ശേഖരണം തുടങ്ങും. പൊതുജനങ്ങൾക്കും നിയമമേഖലയുമായി ബന്ധപ്പെട്ടവർക്കും പങ്കെടുക്കാം. ഡോ. എൻ.കെ. ജയകുമാർ, അഡ്വ. സി.പി. പ്രമോദ്, നിയമ, നികുതി വകുപ്പ് സെക്രട്ടറിമാർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
കോടതിഫീസുകൾ കാലോചിതമായി പരിഷ്കരിക്കേണ്ടതിനെ തുടർന്നാണ് സർക്കാർ സമിതി രൂപീകരിച്ചത്. ഹൈക്കോടതിയും ട്രിബ്യൂണലുകളും അഭിഭാഷക സംഘടനകളും നിയമപുസ്തക പ്രസാധകരും ഉൾപ്പെടെ നിയമമേഖലയുമായി ബന്ധപ്പെട്ട 125 വിഭാഗങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചെന്നും പൊതുഅഭിപ്രായം കൂടി പരിഗണിച്ചശേഷം ജൂലായ് 15നുള്ളിൽ അന്തിമറിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും ജസ്റ്റിസ് വി.കെ. മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
19ന് കണ്ണൂർ ഗസ്റ്റ് ഹൗസ്, 20ന് കോഴിക്കോട് ഗസ്റ്റ് ഹൗസ്, 21ന് എറണാകുളം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലായിരിക്കും സിറ്റിംഗ്. പാലക്കാട്, ഇടുക്കി, തൃശ്ശൂർ, ആലപ്പുഴ, ജില്ലകളിലുള്ളവർക്ക് എറണാകുളത്തെ യോഗത്തിൽ പങ്കെടുക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവരുടെ അഭിപ്രായങ്ങൾ 22ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ സ്വീകരിക്കും. കൺവീനർ (നിയമസഭ സെക്രട്ടറി), കോടതി ഫീസ് പരിഷ്കരണ സമിതി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 95001 വിലാസത്തിലോ secy.law@kerala.gov.inലോ അഭിപ്രായങ്ങൾ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |