തൃശൂർ: വ്യാജക്കള്ള് വിൽപ്പന കുറച്ച് ശുദ്ധമായ കള്ളുത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി ടോഡി ബോർഡ്. കള്ളുത്പാദനത്തിന് കൂടുതൽ തെങ്ങുകൾ ചെത്താനായി നിലവിലുള്ള തോട്ടങ്ങൾ നിലനിറുത്തി ബോർഡിന്റെ നേതൃത്വത്തിൽ പുതിയ തോട്ടങ്ങളുണ്ടാക്കും. ഉയരം കുറഞ്ഞ, കുറഞ്ഞ കാലയളവിൽ ചെത്താവുന്ന ഇനം തെങ്ങ് കൃഷി ചെയ്യും. കാർഷിക സർവകലാശാലയിൽ ഇതു സംബന്ധിച്ച് ഗവേഷണം നടത്തും.
തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള പുറമ്പോക്ക് ഭൂമിയും, കാർഷിക സർവകലാശാലയുടേത് ഉൾപ്പെടെ സർക്കാർ ഭൂമിയും സ്വകാര്യ വ്യക്തികളുടെ ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കും. സ്വകാര്യ വ്യക്തികൾക്ക് സാങ്കേതിക സഹായം നൽകിയും കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കും. പരിശീലനം നൽകി കൂടുതൽ ചെത്തുതൊഴിലാളികളെ കണ്ടെത്താനും ആലോചനയുണ്ട്. പാലക്കാട് ചിറ്റൂരിൽ നിന്നാണ് തിരുവനന്തപുരം ഒഴികയെയുള്ള ജില്ലകളിൽ കള്ളെത്തുന്നത്. തുടക്കത്തിൽ ഒരു തോട്ടമെങ്കിലുമുണ്ടാക്കിയാൽ ചിറ്റൂരിൽ നിന്ന് കള്ള് വിദൂര ജില്ലകളിലെത്തുമ്പോൾ ചീത്തയാകുന്നത് ഒഴിവാക്കാം.
വിറ്റത് 17.5 കോടി ലിറ്റർ കള്ള്
കൂടുതൽ വരുമാനമുണ്ടാക്കാൻ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ശുദ്ധമായ കള്ള് വിൽക്കും. വ്യാജക്കള്ളാണ് വിദേശികളെ അകറ്റുന്നത്. ശുദ്ധമായ കള്ളിൽ നിന്ന് നാടൻ വിനാഗിരി പോലെ മൂല്യവർദ്ധിത വസ്തുക്കളുണ്ടാക്കും. നിലവിൽ ചെക്ക്‌പോസ്റ്റ് കടന്നുപോകുന്ന കള്ളിൽ ലിറ്ററിന് ഓരോ രൂപ വീതം നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിൽ ചിറ്റൂരിൽ നിന്ന് സംസ്ഥാനത്ത് വിതരണം ചെയ്തത് 17.5 കോടി ലിറ്റർ കള്ളാണ്.
പുതിയ സാങ്കേതിക വിദ്യകളുടെ സാദ്ധ്യത ആർട്ടിഫിഷ്യൽ ഇന്റലിജൻസുൾപ്പെടെ പരീക്ഷിക്കും. ഇതിലൂടെ ചെത്തു തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കാം.
യു.പി.ജോസഫ്
ചെയർമാൻ
ടോഡി ബോർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |