ബീജിംഗ്: രാജ്യത്തിന്റെ 'ചാങ്ങ് ഇ 6" പേടകം ചന്ദ്രന്റെ വിദൂര വശത്തെ (ഭൂമിയിൽ നിന്ന് കാണാനാകാത്ത ഭാഗം) ദക്ഷിണ ധ്രുവത്തിലെ എയ്റ്റ്കിൻ ഗർത്തത്തിൽ വിജയകരമായി ഇറങ്ങിയെന്ന് ചൈന. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.53നായിരുന്നു ലാൻഡിംഗ് എന്ന് ചൈനാ നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ഉപരിതലത്തിൽ മൂന്ന് ദിവസം തുടരുന്ന പേടകം റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ രണ്ട് കിലോഗ്രാം പാറയും മണ്ണും ശേഖരിക്കും. 25ന് ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിൽ തിരിച്ചിറങ്ങും. മേയ് മൂന്നിന് ഹയ്‌നാനിൽ നിന്നായിരുന്നു ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയിലെ 6-ാം ദൗത്യമായ ചാങ്ങ് ഇ 6 പേടകത്തിന്റെ വിക്ഷേപണം. ആദ്യമായാണ് ഒരു പേടകം ചന്ദ്രന്റെ വിദൂര വശത്തെ ദക്ഷിണ ധ്രുവത്തിൽ നിന്ന് സാമ്പിൾ ശേഖരിക്കാൻ ഒരുങ്ങുന്നത്. ചന്ദ്രന്റെ വിദൂര വശത്ത് പേടകമിറക്കിയ ഏക രാജ്യവും ചൈനയാണ്. 2019ൽ ' ചാങ്ങ് ഇ 4" ദൗത്യത്തിലൂടെയാണ് ചൈന ഈ നേട്ടം കൈവരിച്ചത്. വിദൂര വശത്തെ ലാൻഡിംഗിന് ശേഷം പേടകവുമായി ബന്ധം നിലനിറുത്തുന്നത് ഏറെ വെല്ലുവിളിയാണ്. 2020ൽ ചാങ്ങ് ഇ 5 പേടകം 1.7 കിലോഗ്രാം സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ, ഭൂമിക്ക് അഭിമുഖമായ ചാന്ദ്ര അർദ്ധഗോളത്തിൽ നിന്നായിരുന്നു ഈ സാമ്പിൾ ശേഖരണം. 2030ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുകയാണ് ചൈനയുടെ ലക്ഷ്യം. ആർട്ടെമിസ് 3 മിഷനിലൂടെ 2026ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയും ലക്ഷ്യമിടുന്നു. 1972ൽ നാസയുടെ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. 12 പേരാണ് ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |