തിരുവനന്തപുരം: മാറിമറിയുന്ന ലീഡ് നില, ആകാംക്ഷയുടെ മുൾമുനയിൽ മണിക്കൂറുകൾ,രാജീവ് ചന്ദ്രശേഖറിലൂടെ എൻ.ഡി.എ ശക്തമായ പോരാട്ടം നടത്തിയപ്പോൾ തിരുവനന്തപുരം മണ്ഡലം തരൂരിനെയും യു.ഡി.എഫിനെയും കൈവിടുമോയെന്ന ആശങ്കയ്‌ക്ക് ആവേശകരമായ ക്ലൈമാക്‌സ്.
തീരദേശമേഖല തരൂരിന് വീണ്ടും രക്ഷകരായെത്തി. 2014 ആവർത്തിച്ചതോടെ 16,077 വോട്ടിന്റെ വിജയം. ലീഡ് കാൽലക്ഷത്തിനടുത്തേക്ക് ഉയർത്തിയ രാജീവ് ചന്ദ്രശേഖർ അവസാനനിമിഷം പിന്നിലായി. ഫോട്ടോഫിനിഷിൽ അട്ടിമറി സാദ്ധ്യത മങ്ങിയതോടെ നാലാം തവണവും തലസ്ഥാനത്തിന്റെ താരമായി തരൂർ. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് ലീഡ് ചെയ്യാനായില്ല. രാവിലെ എട്ടിന് വോട്ടണ്ണെൽ തുടങ്ങിയശേഷം ആദ്യ ലീഡുമായി തരൂരെത്തിയെങ്കിലും പിന്നീട് രാജീവ് ചന്ദ്രശേഖർ മുന്നേറി. ഇടയ്‌ക്ക് തരൂർ മുന്നിലെത്തിയെങ്കിലും അതിവേഗം രാജീവ് ലീഡുയർത്തി. ഉച്ചയ്‌ക്ക് 1.15വരെയും ഇതേ സ്ഥിതി തുടർന്നു. കോവളം,നെയ്യാറ്റിൻകര,പാറശാല മണ്ഡലങ്ങളിലെ വാർഡുകളിലേക്ക് എത്തിയതോടെ തരൂരിന്റെ ലീഡ് കൂടുകയായിരുന്നു.
കൂടിയും കുറഞ്ഞും
രാവിലെ 8.05ന് 19 വോട്ടിന് ആദ്യലീഡ് തരൂരിന്.
8.15ന് 5 വോട്ടിന് രാജീവ്
8.29ന് 66 വോട്ടിന്റെ ലീഡുമായി തരൂർ.
8.51ന് 132 വോട്ടുമായി രാജീവ് വീണ്ടും.
9.06ന് 1003 വോട്ടിന് തരൂർ മുന്നിൽ.
9.20ന് 2230 വോട്ടായി ലീഡുയർത്തി തരൂർ.
9.51 തരൂരിന്റെ ലീഡ് 1230 ആയി കുറഞ്ഞു.
10.08ന് ലീഡ് 572 ആയി.
10.16ന് 413 വോട്ടിന്റെ ലീഡ് പിടിച്ച് രാജീവ് ചന്ദ്രശേഖർ.
തുടർന്ന് മൂന്നു മണിക്കൂറോളം രാജീവ് മുന്നേറി.
10.25ന് 2183 വോട്ടിന്റെ ലീഡ്.
10.36ന് ലീഡ് 4948.
10.49ന് രാജീവിന്റെ ലീഡ് 5,063.
11.09ന് 8401.
11.30ന് 9112. ഉടൻ 13,635ലേക്ക്.
11.50ന് 16701.
11.57ന് ലീഡ് 19,643ലെത്തി.
12.06ന് വിജയപ്രതീക്ഷ നൽകി ലീഡ് 24,118.
തുടർന്ന് ഘട്ടംഘട്ടമായി ലീഡ് കുറഞ്ഞു.
ഉച്ചയ്‌ക്ക് 1.19ന് രാജീവിന്റെ ലീഡ് 5195.
1.22ന് 192 വോട്ടിന്റെ അപ്രതീക്ഷിത ലീഡുമായി തരൂർ.
ഒടുവിൽ 16077 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |