പാലോട്: 2022 ജൂൺ 24ന് സി.പി.എം നേതൃത്വത്തിൽ ബ്രൈമൂർ എസ്റ്റേറ്റിൽ ആരംഭിച്ച സമരം ഒത്തുതീർപ്പായി.എണ്ണൂറ് ദിവസത്തോളം പിന്നിടുമ്പോൾ സമരസമിതിയും എസ്‌റ്റേറ്റ് മാനേജ്മെന്റും നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.
300 രൂപ ശമ്പളം ലഭിച്ചിരുന്ന തൊഴിലാളിക്ക് ഇനി 400 രൂപ ലഭിക്കും.എന്നാൽ അടിസ്ഥാന വേതനമായ 419.86 രൂപയാണ് തൊഴിലാളിക്ക് ലഭിക്കേണ്ടത്. തൊഴിൽ വകുപ്പ് 496 രൂപ തീരുമാനിച്ച് ഉത്തരവ് ഇറക്കിയെങ്കിലും ഈ ഉത്തരവ് നടപ്പിലാക്കാൻ അധികൃതർക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല.
ഒരു വിഭാഗം തൊഴിലാളികൾ ഏതു നിമിഷവും ഇടിഞ്ഞുവിഴാവുന്ന നിലയിലുള്ള ലയങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയി. എന്നാൽ മറ്റു തൊഴിലാളികൾ ഈ ലയങ്ങളിലാണ് താമസിക്കുന്നത്. കാലവർഷം തുടങ്ങിയതോടു കൂടി ഇവർ ഭീതിയിലാണ്. സമരസമിതി എസ്റ്റേറ്റ് മാനേജുമെന്റുമായി ഉണ്ടാക്കിയ കരാർ പ്രകാരം ലയങ്ങൾ അറ്റകുറ്റപണി പൂർത്തിയാക്കി നൽകുമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ ഒന്നും ആയില്ല. പത്തോളം കുടുംബങ്ങൾ താമസിക്കുന്ന ലയത്തിന് ഒരു ടോയ്‌ലെറ്റാണ് നിലവിലുള്ളത്. മാസങ്ങൾക്ക് മുൻപ് എസ്റ്റേറ്റ് ഉടമ മരണപ്പെട്ടിരുന്നു. തുടർന്ന് അനന്തരാവകാശികൾ ബ്രൈമൂറിൽ എത്തിയിരുന്നില്ല.സുഗന്ധ ദ്രവ്യങ്ങളാൽ സമൃദ്ധമായിരുന്നു ബ്രൈമൂർ എസ്റ്റേറ്റ്.
ബ്രിട്ടീഷ് ഭരണത്തോളം പഴക്കം
ബ്രിട്ടീഷ് കാലഘട്ടത്തിൽ എഡ്വേർഡ് വിൽ മൂർസായിപ്പിന്റെ നേതൃത്വത്തിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. ഈ കെട്ടിടങ്ങൾ ടൂറിസം പദ്ധതിക്കായി നൽകിക്കഴിഞ്ഞു. കാട്ടാനയും കാട്ടുപോത്തും കരടിയുമുൾപ്പെടെയുള്ള ഈ പ്രദേശത്ത് അടിയന്തരമായി ലയങ്ങൾ വാസയോഗ്യമാക്കിയില്ലെങ്കിൽ വൻ ദുരന്തമായിരിക്കും ഫലം.
റേഷൻ വാങ്ങാൻ നടക്കണം
റേഷൻ വാങ്ങണമെങ്കിൽ ഇടിഞ്ഞാർ എന്ന സ്ഥലത്തും മറ്റാവശ്യ വസ്തുക്കൾ വാങ്ങണമെങ്കിൽ പെരിങ്ങമ്മലയിലും എത്തണം. ആകെയുള്ള കെ.എസ്.ആർ.ടി.സി ബസ് എത്തിയില്ലെങ്കിൽ കാൽനടയായി 15 കിലോമീറ്ററോളം വന്യമൃഗശല്യം രൂക്ഷമായ വനപാതയിലൂടെ നടക്കണം.
കേസുണ്ട്
അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കാൻ റിലീഫ് ഫണ്ട് ഇനത്തിൽ രണ്ടര കോടി അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല. നിലവിലെ പ്രധാന പ്രതിസന്ധി സമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കാത്തതാണ്. കഴിഞ്ഞ ദിവസവും തൊഴിലാളികൾ കേസിന്റെ ആവശ്യവുമായി കോടതിയിലെത്തിയിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും വലയ്ക്കുമ്പോഴും കേസിന്റെ നടത്തിപ്പിനുകൂടി തുക കണ്ടെത്തേണ്ട ഗതികേടിലാണ് ഈ പാവങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |