പത്തനംതിട്ട: ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിൽപന തടഞ്ഞ 6.65 ലക്ഷം ടിൻ അരവണ നീക്കാൻ ദേവസ്വം ബോർഡ് വീണ്ടും ടെൻഡർ വിളിക്കും. ആദ്യ ടെൻഡറിൽ പൊതുമേഖലാ സ്ഥാപനമായ എച്ച്.എൻ.എൽ മാത്രമാണ് പങ്കെടുത്തത്. 1.75 കോടി വേണമെന്നാണ് ഇവർ അറിയിച്ചത്. ഇത് കുടുതലായതിനാലാണ് വീണ്ടും ടെൻഡർ ക്ഷണിക്കുന്നത്. ഒരു വർഷത്തിലേറെയായി മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയാണ് അരവണ.
അയ്യപ്പന്റെ പടം ആലേഖനം ചെയ്ത ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ ടിന്നുകൾ നീക്കം ചെയ്യാൻ അതേ രൂപത്തിൽ നിലയ്ക്കലിനപ്പുറം കൊണ്ടുപോകുന്നത് ബോർഡ് അനുവദിക്കില്ല. അരവണ അതേ രൂപത്തിൽ ശബരിമലയ്ക്ക് പുറത്ത് ഏതെങ്കിലും വിധത്തിൽ വിൽപ്പന നടന്നാൽ അത് ദേവസ്വം ബോർഡിന് തിരിച്ചടിയാകും. ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അയ്യപ്പ ഭക്തർ വൈകാരികമായി പ്രതികരിക്കുമെന്നും ബോർഡ് കണക്കുകൂട്ടുന്നു . ഇക്കാരണത്താൻ സന്നിധാനത്തുനിന്നും എടുക്കുന്ന പഴകിയ അരവണ എങ്ങനെ സംസ്‌കരിക്കുമെന്ന് ഏജൻസികൾ മുൻകൂട്ടി വ്യക്തമാക്കണമെന്ന് ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വളം നിർമ്മിക്കാൻ അരവണ ഉപയോഗിക്കുമെന്നാണ് എച്ച്.എൻ.എൽ ദേവസ്വം ബോർഡിനോട് വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയിൽവച്ചുതന്നെ കണ്ടയ്‌നർ പൊട്ടിച്ച് അരവണ വേർതിരിച്ചാൽ ശർക്കരയുടെ മണം പിടിച്ച് ആന ഉൾപ്പടെയുള്ള വന്യ ജീവികൾ എത്തുമെന്ന ആശങ്കയും ദേവസ്വം ബോർഡിനുണ്ട്. അരവണ കണ്ടയ്‌നറുകൾ ട്രാക്ടറിൽ പമ്പയിലെത്തിച്ച് ഇവിടെനിന്നും നിലയ്ക്കൽ ഗോഡൗണിലെത്തിക്കാനാണ് ആലോചന. 2022-23 തീർത്ഥാടനകാലത്തിന് മുൻപ് അരവണ സന്നിധാനത്തുതന്നെ വലിയ കുഴികളെടുത്ത് നിർമ്മാർജ്ജനം ചെയ്യാൻ പദ്ധതി ഇട്ടിരുന്നു. എന്നാൽ ഈ നീക്കം വനംവകുപ്പ് ഇടപെട്ട് തടഞ്ഞതോടെയാണ് അരവണ സന്നിധാനത്തിന് പുറത്ത് എത്തിച്ച് സംസ്‌കരിക്കാൻ ദേവസ്വം ബോർഡ് അലോചന തുടങ്ങിയത്. അരവണ നീക്കത്തിന് സർക്കാറിന്റെ സഹായം തേടാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും നിലവി
ലെ സാഹചര്യത്തിൽ സാമ്പത്തിക സഹായം ലഭിക്കില്ലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |