കൊല്ലം: ബീച്ചിൽ സുഹൃത്തുമായെത്തിയ യുവാവിനെ കാണാതായി. അയത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അമൽദേവിനെയാണ് (32) കാണാതായത്. ഇന്നലെ രാത്രി 7.30നായിരുന്നു സംഭവം. പൊലീസ് പറയുന്നത്: സ്വകാര്യ ആശുപത്രിയിലെ പുരുഷ നഴ്‌സുമാരായ അമൽദേവും ജോഷിയും കൂടി ജോലി കഴിഞ്ഞ് കൊല്ലം ബീച്ചിൽ 7.15ന് എത്തി. ഒൻപത് മണിവരെ ബീച്ചിൽ ഇരിക്കാനായിട്ടായിരുന്നു ഇരുവരും എത്തിയത്.
ഇതിനിടെ സിഗരറ്റ് വാങ്ങുന്നതിനായി ജോഷി സമീപത്തെ കടയിലേക്ക് പോയി. കടയിലെത്തിയ ശേഷം അമലിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല. രണ്ട് തവണയിലേറെ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ജോഷി അമൽ ഇരുന്ന സ്ഥലത്ത് തിരികെ എത്തിയപ്പോഴേക്ക് വൻ ജനക്കൂട്ടത്തെയാണ് കാണുന്നത്. തടിച്ചുകൂടിയ ആളുകളിൽ നിന്നാണ് ഒരാൾ കടലിൽ വീണതായി അറിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അമലാണ് കടലിൽ പോയതെന്ന് വ്യക്തമായത്. അമൽ ഇരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി അനുസരിച്ച് ഒരാൾ കടലിലേക്ക് ഇറങ്ങി പോകുന്നത് കണ്ടുവെന്നാണ്. ഇന്നലെ കൊല്ലം ബീച്ചിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു.
ഇത് മൂലം കടലിൽ അകപ്പെട്ടയാളെ ദൂരത്തേക്ക് വലിച്ചുകൊണ്ടുപോകാൻ സാദ്ധ്യതയുണ്ടെന്ന് ലൈഫ്ഗാർഡുമാർ പറഞ്ഞു. ഇന്ന് രാവിലെ മുതൽ കോസറ്റ്ൽ പൊലീസ്, മറൈൻ എൻഫോഴ്‌സമെന്റ്, ലൈഫ് ഗാർഡുമാർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കും. ജോഷി പൊലീസ് നിരീക്ഷണത്തിലാണ്. ഈസ്റ്റ് പൊലീസും പള്ളിത്തോട്ടം പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |