തൃശൂർ : കെ.മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട് തൃശൂർ കോൺഗ്രസ് വിവാദച്ചുഴിയിൽ. തിരഞ്ഞെടുപ്പ് സമിതി ചെയർമാനും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ ടി.എൻ.പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരടക്കം പ്രമുഖ നേതാക്കളെ പ്രതിക്കൂട്ടിലാക്കിയാണ് വിമർശനം.
പ്രതാപന്റെ സ്വന്തം മണ്ഡലമായ നാട്ടിക എടമുട്ടം സ്വദേശി ഇസ്മയിൽ അറയ്ക്കലാണ് ഡി.സി.സി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായെത്തിയത്. കെ.മുരളീധരന്റെ ചിത്രം പിടിച്ച് പ്രതാപനും ജോസും രാജിവയ്ക്കണമെന്ന പ്ലക്കാർഡുമായി മണിക്കൂറുകളോളം കുത്തിയിരിപ്പ് നടത്തി. വലപ്പാട് പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സഹോദരൻ കൂടിയാണ് ഇസ്മയിൽ. കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായിരുന്നു. കഴിഞ്ഞദിവസം ഡി.സി.സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി ഇരുവർക്കുമെതിരെ രൂക്ഷമായ വിമർശനമുയർത്തി.
ഇന്നലെയും ടി.എൻ.പ്രതാപനും ജോസ് വള്ളൂരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് തത്ക്കാലം പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. അതേസമയം ജോസ് വള്ളൂരിനെ മാറ്റാൻ ആലോചിച്ചിരുന്നുവെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന കൂട്ടിവായിക്കുമ്പോൾ ഡി.സി.സി നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാദ്ധ്യതയേറി.
പ്രതികരിക്കാതെ പ്രതാപൻ
കെ.മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ കൂടിയായ ടി.എൻ.പ്രതാപൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള അന്തിക്കാട്, താന്ന്യം, ചാഴൂർ, മുല്ലശ്ശേരി, എളവള്ളി, പടിയൂർ, കാറളം, നെന്മണിക്കര, വല്ലച്ചിറ, പൂക്കോട്, ഏങ്ങണ്ടിയൂർ തുടങ്ങി പഞ്ചായത്തുകളിൽ ബി.ജെ.പി ചരിത്രത്തിൽ ആദ്യമായി ഒന്നാം സ്ഥാനത്തേക്കെത്തിയത് മാർക്‌സിസ്റ്റ് പാർട്ടിയുടെ ക്രോസ് വോട്ടിന്റെ ഭാഗമായിട്ടാണെന്നാണ് ജോസ് വള്ളൂരിന്റെ വാദം.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെന്റ് എന്നിവരുടെ പ്രവർത്തനങ്ങളെ കുറിച്ച് എ.ഐ.സി.സി പരിശോധിക്കണം. തൃശൂരിലെ പരാജയത്തിന് ഉത്തരവാദികളായവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം.
സി.ഐ.സെബാസ്റ്റ്യൻ
ജോർജ്ജ് കാട്ടുപറമ്പൻ
ബിജു കുന്നേൽ
പി.ടി.ജയ്‌സൺ
(രാജീവ് ഗാന്ധി കൾച്ചറൽ ഫോറം).
എറിയാട് ടി.എൻ.പ്രതാപനെതിരെ പോസ്റ്റ്
കൊടുങ്ങല്ലൂർ : എറിയാട് പ്രദേശത്ത് ടി.എൻ.പ്രതാപനെതിരെയും ഡി.സി.സി പ്രസിഡന്റിനെതിരെയും പോസ്റ്റുകൾ. കോൺഗ്രസിനെ ഒറ്റു കൊടുത്ത ടി.എൻ.പ്രതാപനെയും ജോസ് വള്ളൂരിനെയും പുറത്താക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. എറിയാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസായ മുഹമ്മദ് അബ്ദുൾറഹ്മാൻ സ്മാരക മന്ദിരത്തിന്റെ ചുമരിലും പോസ്റ്റർ ഒട്ടിച്ചു. പേ ബസാർ, എറിയാട് ചന്ത തുടങ്ങിയ സ്ഥലങ്ങളിലും പോസ്റ്റർ പതിച്ചു. രാവിലെയാണ് പോസ്റ്റർ കാണാനിടയായത്. പിന്നീട് കോൺഗ്രസ് പ്രവർത്തകരെത്തി പ്രിന്റ് ചെയ്ത പോസ്റ്റർ കീറിക്കളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |