ബാർബഡോസ്: ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഒമാനെതിരെ തുടക്കത്തിലൊന്ന് പതറിയെങ്കിലും മാർകസ് സ്റ്റോയിനിസിന്റെ ഓൾ റൗണ്ട് പ്രകടനത്തിന്റെ പിൻബലത്തിൽ 39 റൺസിന്റെ വ്യക്തമായ വിജയം നേടി ഓസ്ട്രേലിയ ട്വന്റി-20 ലോകകപ്പിൽ വിജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 5വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി മറുപടിക്കിറങ്ങിയ ഒമാന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.
സ്റ്റോയിനിസാണ് താരം
ഓസ്ട്രേലിയ 50/3 എന്ന നിലയിലായിരിക്കുമ്പോൾ ക്രീസിലത്തി അർദ്ധ സെഞ്ച്വറിയുമായി (പുറത്താകാതെ 36 പന്തിൽ 67) ടീമിനെ മികച്ച സ്കോറിലെത്തിക്കുകയും ബൗളിംഗിൽ 3 ഓവറിൽ 19 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സ്റ്റോയിനിസാണ് വിജയശില്പി. കളിയിലെ താരമായും സ്റ്റോയിനിസിനെ തിരഞ്ഞെടുത്തു. ഡേവിഡ് വാർണറും (51 പന്തിൽ 56) ഓസീസ് ബാറ്റിംഗ് നിരയിൽ തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡ് (12), മിച്ചൽ മാർഷ് (14), ഗ്ലെൻ മാക്സ്‌വെൽ (0) എന്നിവരെ വലിയ ചെറുത്ത് നിൽപ്പില്ലാതെ നഷ്ടമായി. ഒമ്പതാം ഓവറിലെ രണ്ടും മൂന്നും പന്തുകളിൽ മിച്ചൽ മാർഷിനേയും മാക്സ്‌വെല്ലിനേയും പുറത്താക്കി മെഹാറാൻ ഖാൻ ഒമാന് ഇരട്ട ബ്രേക്ക്ത്രൂനൽകുകയായിരുന്നു. മാക്സിയെ പുറത്താക്കാൻ എക്സ്ട്രാ കവറിൽ ഒമാൻ ക്യാപ്ടൻ അക്വിബ് ഇല്യാസി എടുത്ത ക്യാച്ച് ലോകോത്തരമായിരുന്നു.
പിന്നീട് ക്രിസിൽ ഒന്നിച്ച ഡേവിഡ് വാർണറും സ്റ്റോയിനിസും 64 പന്തിൽ 102 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസിനെ രക്ഷിക്കുകയായിരുന്നു. ഈ കൂട്ടുകെട്ടാണ് ഓസീസ് ഇന്നിംഗ്സിന്റെ നട്ടെല്ല്. ഓസീസ് സ്കോർ 152ൽ വച്ച് 19-ാം ഓവറിൽ വാർണറെ ഷൊയിബ് ഖാനറെ കൈയിൽ എത്തിച്ച് കലീമുള്ലയാണ് കൂട്ടുകെട്ട് പൊളിച്ചത്.
മറുപടി ബാറ്റിംഗിൽ ഒമാന്റെ ഓപ്പണർ പ്രതിക് അതാവലയെ (7) ആദ്യ ഓവറിൽ തന്നെ സ്റ്റാർക്ക് പുറത്താക്കി.തുടർന്ന് വിക്കറ്റുകൾ തുടരെ നഷ്ടമായിക്കൊണ്ടിരുന്ന ഒമാൻ ഒരു ഘട്ടത്തിൽ 57/6 എന്ന നിലയിൽ ആയിരുന്നു. ഓസ്ട്രേലിയക്കായി മൂന്ന് വിക്കറ്റെടുത്ത സ്റ്റോയിനിസിനെക്കൂടാതെ സ്റ്റാർക്ക്,എല്ലിസ്,സാംപ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
2-ാം തോൽവി
ടൂർണമെന്റിൽ ഒമാന്റെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ നമീബിയയോടും അവർ തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |