തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ ഇനി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റപ്പേരിൽ അറിയപ്പെടുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ തുടങ്ങി നിരവധി ഡ്രൈവുകളാണ് അടുത്തിടെ സർക്കാർ നടപ്പിലാക്കിയത്. ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും അവാർഡ് വിതരണവും ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാറിന്റെ ഉദ്ഘാടനവും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷിതമല്ലാത്ത ഭക്ഷണം ഉണ്ടാക്കുന്ന രോഗങ്ങൾ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം പകരുക എന്നതാണ് ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ലക്ഷ്യം. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ആപ്തവാക്യം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീൺ, കൗൺസിലർ പാളയം രാജൻ, ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി ഡയറക്ടർ മഞ്ജുദേവി എന്നിവർ പങ്കെടുത്തു.
റെക്കാഡ് പരിശോധന
ഭക്ഷ്യസുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കാഡ് വർദ്ധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പിഴത്തുക ഇരട്ടിയായി വർദ്ധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി പിഴ ഈടാക്കി. കെ.എം.എസ്.സി.എൽ വഴി കുറഞ്ഞ വിലയ്ക്ക് ടൈഫോയിഡ് വാക്സിൻ ലഭ്യമാക്കിയതും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്(ഇന്റലിജൻസ്) രൂപീകരിച്ചതും സർക്കാരിന്റെ മികവായി മന്ത്രി ചൂണ്ടിക്കാട്ടി. മൈക്രോബയോളജി ലാബുകൾ സജ്ജമാക്കി വരുന്നതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |